
സ്വന്തം ലേഖകൻ: രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി വിശുദ്ധ റമദാന്‍ മാസത്തില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സൗദി, ഇറാനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ തീരുമാനിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മന്ത്രിമാര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത്.
തങ്ങളുടെ ഫോണ്‍ സംഭാഷണത്തിന്റെ തുടക്കത്തില്‍, ചൈനയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറില്‍ പറയുന്ന വിവിധ വിഷയങ്ങളെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2016ല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യയും ഇറാനും മാര്‍ച്ച് 10 ന് ബെയ്ജിംഗില്‍ വച്ച് സൗദി സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസായ്ദ് അല്‍ ഐബാനും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും ഒപ്പുവച്ച അനുരഞ്ജന കരാറില്‍ പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ മധ്യസ്ഥതയിലായിരുന്നു അകന്നു നില്‍ക്കുകയായിരുന്ന ഇരു രാജ്യങ്ങളിലും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. രണ്ട് മാസത്തിനുള്ളില്‍ അവരുടെ എംബസികളും മിഷനുകളും വീണ്ടും തുറക്കാനുള്ള കരാറും കരാറില്‍ ഉള്‍പ്പെടുന്നു. ഇവ നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് വിദേശകാര്യമന്ത്രിമാര്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല