സ്വന്തം ലേഖകൻ: സൗദിയില്‍ വനിതകള്‍ക്ക് പൊതു ടാക്‌സി പെര്‍മിറ്റിനായി ട്രാഫിക് വിഭാഗം അനുമതി നല്‍കി. ഇതിനായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 18 ഡ്രൈവിങ് സ്‌കൂളുകള്‍ സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. റിയാദ്, ജിസാന്‍, ഹായില്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ ജൗഫ്, തായിഫ്, ജിദ്ദ, നജ്‌റാന്‍ എന്നീ പ്രവിശ്യകളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ നടത്താന്‍ അനുമതി.
2017 സെപ്തംബര്‍ 27 നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 24 മുതലാണ് അനുമതി പ്രാബല്യത്തില്‍ വന്നത്. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്.
അതേസമയം, 2021 ല്‍ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ മൂന്ന് സൗദി വനിതകള്‍ ഇടംപിടിച്ചു. അമേരിക്കന്‍ ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ പട്ടികയില്‍ റാനിയ നാഷിര്‍, സാറാ അല്‍ സുഹൈമി, ലുബ്‌ന ഒലയാന്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ലോകത്തെ മിക്ക ബിസിനസ് സ്ഥാപനങ്ങളും കനത്ത വെല്ലുവിളി നേരിട്ട സമയത്താണ് ഇതെല്ലാം മറികടന്ന് വിജയം നേടിയതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
വരുമാനം, ആസ്തികള്‍, വിപണി മൂല്യം, മാനേജ്‌മെന്റ്, ജീവനക്കാരുടെ എണ്ണം, നേട്ടങ്ങള്‍, സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടിക അന്തിമമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അതുപോലെ സൗദിയില്‍ വനിതകള്‍ സായുധ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ച് സെപ്തംബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. വ്യോമ, നാവിക, റോയല്‍ സൈനിക വിഭാഗങ്ങളില്‍ വനിതാ സൈനികര്‍ പരിശീലനം നടത്തി വരുന്നുണ്ട. മിസൈല്‍ ഓപറേഷന്‍, മെഡിക്കല്‍ വിഭാഗം എന്നീ മേഖലകളിലും സ്ത്രീകള്‍ അപേക്ഷ നല്‍കി പരിശീലനത്തിലാണ്. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല