സ്വന്തം ലേഖകൻ: ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പ് നടത്തിയ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയാണ് സംഭവം ഉണ്ടായത്. അന്വേഷണം പുരോഗമിക്കുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്.
35 കാരനായ ഫിലിപ്പ് എന്നു വിളിയ്ക്കുന്ന വ്യക്തിയാണ് പ്രതി. പള്ളിയിലെ ചടങ്ങുകള്‍ തുടങ്ങുന്നതിനു മുമ്പ്തന്നെ ഇയാള്‍ പള്ളിയുടെ രണ്ടാം നിലയിലെത്തി കാത്തിരുന്നാണ് കൃത്യം നിര്‍വഹിച്ചത്. കാരണം വ്യക്തമല്ല. നഗരത്തിന്റെ വടക്കന്‍ ജില്ലയായ ഗ്രോസ് ബോര്‍സ്ററലിലെ സ്ഥലത്താണ് വ്യാഴാഴ്ച രാത്രി 9.15 ഓടെ സംഭവം നടന്നത്.
ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് പ്രദേശത്ത് ‘അതിഭീകരമായ അപകടത്തിനു’ അലാറം മുഴക്കിയിരുന്നു. എന്നാല്‍, ജര്‍മ്മനിയുടെ ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ചുറ്റുപാടുമുള്ള പൊലീസ് നടപടികള്‍ ക്രമേണ അവസാനിപ്പിക്കുകയാണന്ന് അധികാരികള്‍ അറിയിച്ചു.
ലോകമെമ്പാടുമായി ഏകദേശം 8.7 ദശലക്ഷം അംഗങ്ങളുള്ള യഹോവയുടെ സാക്ഷികള്‍ 19–ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു രാജ്യാന്തര സഭയുടെ ഭാഗമാണ്. ന്യൂയോര്‍ക്കിലെ വാര്‍വിക്കിലാണ് ആസ്ഥാനം. ഇവര്‍ക്ക് ജര്‍മ്മനിയില്‍ ഏകദേശം 170,000 അംഗങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല