സ്വന്തം ലേഖകൻ: ബിസിനസ് സ്റ്റാർട്ടപ്പുകൾക്കു ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് തകർന്നു. വെള്ളിയാഴ്ചയാണു ബാങ്ക് തകർന്നുവെന്നു നിക്ഷേപകരെ അറിയിച്ചത്. കലിഫോർണിയ ബാങ്കിങ് റെഗുലേറ്റേഴ്സ് ആണ് സിക്കൺ വാലി ബാങ്ക് പൂട്ടിയത്. തുടർന്ന് നിക്ഷേപങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തു.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ്. ആഗോള വ്യാപാരമേഖലയിൽ ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞു. 48 മണിക്കൂർ കൊണ്ട് സിക്കൺ വാലി ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകർച്ച നേരിട്ടത്. യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കൺ വാലി നിക്ഷേപം നടത്തിയിരുന്നത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറൽ റിസർവ് കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനത്തോടെ സ്റ്റാർട്ടപ്പുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു. ഇതോടെ പലരും നിക്ഷേപം പിൻവലിച്ചു.
2 ബില്യൻ ഡോളർ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. ബാങ്ക് പൂട്ടിയതോടെ 175 ബില്യൻ ഡോളർ നിക്ഷേപം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എഫ്ഡിഐസി) നിയന്ത്രണത്തിലായി. നാഷനൽ ബാങ്ക് ഓഫ് സാന്റ ക്ലാര എന്ന പേരിൽ എഫ്ഡിഐസി പുതിയ ബാങ്ക് ആരംഭിച്ച് സിലിക്കൻ വാലി ബാങ്കിന്റെ ആസ്തി ഇതിലേക്കു മാറ്റി. തിങ്കളാഴ്ച ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും തുറക്കുമെന്നും നിക്ഷേപകർക്ക് തുകയിൽ എല്ലാവിധ ക്രയവിക്രയവും നടത്താമെന്നും എഫ്ഡിഐസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല