സ്വന്തം ലേഖകൻ: റഷ്യയിലെ യുക്രൈൻ അധിനിവേശത്തിനുപിന്നാലെ കൂടുതൽ രാജ്യങ്ങളെ നാറ്റോയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. റഷ്യയോട് നേരിട്ടോ നാവികമായോ അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ഫിൻലൻഡ്, സ്വീഡൻ എന്നിവക്കാണ് നാറ്റോ അംഗത്വം പരിഗണനയിലുള്ളത്. ഫിൻലൻഡ് പരസ്യമായി ആവശ്യപ്പെട്ടാൽ ഉടൻ അംഗത്വം നൽകുമെന്നാണ് പ്രഖ്യാപനം.
200 വർഷത്തിലേറെയായി ഒരു സൈനിക സഖ്യവുമായും ചേർന്നുനിൽക്കാത്ത രാജ്യമാണ് സ്വീഡൻ. എന്നാൽ, രണ്ടാം ലോക യുദ്ധത്തിൽ റഷ്യയോട് തോൽവി വഴങ്ങിയശേഷം ഫിൻലൻഡ് ഇതുവരെ നിഷ്പക്ഷത പാലിച്ചുവരുകയാണ്. ഇരുരാജ്യങ്ങൾക്കും അംഗത്വം നൽകുന്നത് നേരത്തെ നാറ്റോ പരിഗണനയിലില്ലായിരുന്നു.
എന്നാൽ, ഫെബ്രുവരി 24ന് യുക്രൈനുമേൽ റഷ്യ അധിനിവേശം ആരംഭിച്ചതോടെ നാറ്റോ വിഷയം ഗൗരവതരമായി പരിഗണനയിലെടുക്കുകയായിരുന്നു. ഇരുരാജ്യങ്ങളും അംഗങ്ങളായാൽ, റഷ്യക്കുചുറ്റും ബാൾട്ടിക്, ആർട്ടിക് കടലുകളിൽ നാറ്റോ വലയമാകുമെന്ന പ്രത്യേകതയുണ്ട്.
ഫിൻലൻഡ് പ്രസിഡന്റ് സോളി നീനിസ്റ്റോ വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഭരണകക്ഷി അനുകൂലിച്ചാൽ കാര്യമായ എതിർപ്പില്ലാതെ അംഗത്വം സ്ഥാപിക്കാനാകും. ഇരുരാജ്യങ്ങളും ഹിതപരിശോധനയില്ലാതെ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
അതിനിടെ ഫ്രഞ്ച് പ്രസിന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബര്‍ലിനില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അദ്ദേഹത്തെ സ്വീകരിച്ചു.രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് ഈ സന്ദര്‍ശനം എന്നതു യാദൃച്ഛികം. എന്നാല്‍, ഇരു നേതാക്കളും റഷ്യയുടെ യുക്രൈന്‍ അധിനിവേശം സംബന്ധിച്ച വിഷയമാണു പ്രധാനമായും ചര്‍ച്ച ചെയ്തത്.
ചര്‍ച്ചയ്ക്കു മുന്‍പു സൈനിക ബഹുമതികളോടെയാണു മാക്രോണിനു ചാന്‍സിലർ സ്വീകരണം നല്‍കിയത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ചരിത്രത്തിലെ വഴിത്തിരിവാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഷോള്‍സ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല