സ്വന്തം ലേഖകൻ: ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ പാര്‍ട്ടികളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ ഭരണപക്ഷ എംപിമാര്‍. ബോറിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാല് ടോറി എംപിമാര്‍ കൂടി രംഗത്തുവന്നു.
ജോണ്‍ ബാരണ്‍, ഡേവിഡ് സിമണ്ട്സ്, സ്റ്റീഫന്‍ ഹാമണ്ട്, ജൂലിയന്‍ സ്റ്റര്‍ഡി എന്നിവര്‍ കൂടി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന കണ്‍സര്‍വേറ്റീവ് എംപിമാരുടെ പട്ടികയില്‍ ചേര്‍ന്നു. തനിക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും പ്രതിരോധിക്കില്ലെന്നും സ്റ്റീഫന്‍ ഹാമണ്ട് പറഞ്ഞു.
എന്നാല്‍ താന്‍ എംപിമാരോട് കള്ളം പറഞ്ഞിട്ടില്ലെന്നും രാജിവയ്ക്കാന്‍ പോകുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. ‘മുന്നോട്ട് പോകാനും ജനങ്ങളുടെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നുവെന്ന് ആണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിഗേറ്റിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ജൂനിയര്‍ സ്റ്റാഫിന് കൈമാറിയതായി ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ലെവലിംഗ്-അപ്പ് സെക്രട്ടറി ലിസ നന്ദി, ബിബിസിയോട് പറഞ്ഞു.
വിവാദം വന്നതോടെ തന്റെ ടീമിനെ അഴിച്ചു പണിതു പ്രധാനമന്ത്രി പത്താം നമ്പറില്‍ കാര്യമായ മാറ്റം വരുത്തിയതായി ഡൗണിംഗ് സ്ട്രീറ്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ ബാര്‍ക്ലേ പറഞ്ഞു. പ്രധാനമന്ത്രിയെ 100% വിശ്വസിക്കുന്നുവെന്ന് ചാന്‍സലര്‍ റിഷി സുനക് ബിബിസിയോട് പറഞ്ഞതോടെ ജോണ്‍സന്റെ കാബിനറ്റ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പ്രതിരോധത്തിനായി അണിനിരന്നു.
‘അദ്ദേഹം ക്ഷമാപണം നടത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും പാഠങ്ങള്‍ പഠിക്കുകയും ചെയ്തു’ എന്ന് സുനക് കൂട്ടിച്ചേര്‍ത്തു.
ടോറി എംപിമാര്‍ അവിശ്വാസത്തിന് കത്തെഴുതിയാല്‍ നേതൃമത്സരത്തിന് നിര്‍ബന്ധിതരാവും – അങ്ങനെ ചെയ്ത 18 പേരെ കുറിച്ച് അറിയാമെന്നു ബിബിസി പറയുന്നു. 54 എംപിമാരുടെ കത്തുകളാണ് നേതൃമാറ്റത്തിന് വേണ്ടത്. എന്നാല്‍ ചിലര്‍ തങ്ങളുടെ കത്തുകള്‍ സ്വകാര്യമായി സൂക്ഷിക്കും. 1922 ബാക്ക്ബെഞ്ച് കണ്‍സര്‍വേറ്റീവ് എംപിമാരുടെ കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് മാത്രമേ കൃത്യമായ എണ്ണം അറിയൂ.
അമിത മദ്യപാനം, ശുചീകരണത്തൊഴിലാളികളോടും സുരക്ഷാ ജീവനക്കാരോടും മോശമായ പെരുമാറ്റം, കോവിഡ് നിയമലംഘനം എന്നിവ സ്യൂ ഗ്രേയുടെ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. പത്താം നമ്പര്‍ നേതൃത്വം അതിന്റെ സംസ്കാരത്തിന്റെ ഉത്തരവാദിത്തം വഹിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ബോറിസ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ബോറിസിനെ നീക്കം ചെയ്യാന്‍ ടോറി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു, മിസ്റ്റര്‍ ജോണ്‍സന്റെ ബാഗുകള്‍ പാക്ക് ചെയ്യാന്‍ സമയമായെന്ന് അദ്ദേഹം പറഞ്ഞു.
ഡൗണിംഗ് സ്ട്രീറ്റിലെ വെള്ളമടി പാര്‍ട്ടിയില്‍ ബോറിസ് ജോണ്‍സണ്‍ മദ്യപിക്കുന്ന ചിത്രം ഐടിവിയാണ് പുറത്തുവിട്ടത്. 2020 നവംബര്‍ 13ന് പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ലീ കെയ്‌നിന് വേണ്ടിയുള്ള പാര്‍ട്ടിയില്‍ എടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞ് ആണ് ഐടിവി ന്യൂസ് നാല് ഫോട്ടോകള്‍ പുറത്തുവിട്ടത്.
ആ തീയതിയിലെ 10-ാം നമ്പര്‍ ഒത്തുചേരലുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമായിരുന്നു. ചിത്രം എടുത്ത സമയത്ത് ഇംഗ്ലണ്ടില്‍ രണ്ടാമത്തെ ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്നു, കൂടാതെ രണ്ടോ അതിലധികമോ ആളുകളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ നിയമങ്ങള്‍ മൂലം നിരോധിച്ചിരുന്നു.
ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചതിന് ശേഷം കൂടുതല്‍ നടപടികളൊന്നും നേരിടേണ്ടിവരില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായി നമ്പര്‍ 10 കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മാത്രമല്ല ബോറിസിന്റെ ഭാര്യ കാരിക്കും രണ്ടാമത്തെ പിഴ ലഭിക്കില്ല.
2020 ജൂണില്‍ ഡൗണിംഗ് സ്ട്രീറ്റില്‍ ജോണ്‍സന്റെ ജന്മദിന പാര്‍ട്ടിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഇരുവര്‍ക്കും കഴിഞ്ഞ മാസം 50 പൗണ്ട് ഫിക്സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലും പരിസരത്തും ലോക്ക്ഡൗണ്‍ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ അവസാനിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.
എട്ട് വ്യത്യസ്ത തീയതികളിലായി നടക്കുന്ന സംഭവങ്ങള്‍ക്ക് 83 പേര്‍ക്ക് 126 പിഴ ചുമത്തിയിരുന്നു. അന്വേഷണം നടത്തിയ ആറോളം ഒത്തുചേരലുകളില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജോണ്‍സന് വീണ്ടും പിഴ ചുമത്തുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. 510 ഫോട്ടോഗ്രാഫുകളും സിസിടിവി ചിത്രങ്ങളും ഇമെയിലുകളും കെട്ടിടങ്ങളിലേക്കുള്ള എന്‍ട്രികളുടെ രേഖകളും ഡയറിക്കുറിപ്പുകളും സാക്ഷി മൊഴികളും പോലീസ് പരിശോധിച്ചിരുന്നു. പരിപാടികളില്‍ പങ്കെടുത്തവരില്‍ നിന്ന് 204 ചോദ്യാവലികളും ശേഖരിച്ചു.
2020 ജൂണില്‍ പത്താം നമ്പറില്‍ അമ്പത്തിയാറാം പിറന്നാള്‍ ആഘോഷത്തിന് ഇതിനകം 50 പൗണ്ട് പിഴ നല്‍കിയിട്ടുള്ള പ്രധാനമന്ത്രിക്ക്, അതിനും ഒരു മാസം മുമ്പുള്ള ഇവന്റിലും പിഴ ഒടുക്കേണ്ടിവരുമെന്നായിരുന്നു സൂചന. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്നോള്‍ഡ്സാണ് ഇത് സംഘടിപ്പിച്ചത്, ജോണ്‍സണും ഭാര്യ കാരിയും ഇതില്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല