സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. അൺലിഡഡ്, ഡീസൽ ഗ്രേഡുകളുടെ ലഭ്യതക്കുറവ് കാരണം ബിപി 1,200 പെട്രോൾ സ്റ്റേഷനുകളിൽ ചിലത് താൽക്കാലികമായി അടച്ചു.
എക്സോൺ മൊബിലിന്റെ എസ്സോയും 200 ടെസ്കോ അലയൻസ് റീട്ടെയിൽ സൈറ്റുകളിൽ ചിലത് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ചു.
ഇന്ധന പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടുകൾ പു റത്തുവന്നതോടെ വാഹന യാത്രക്കാർ തിരക്കുകൂട്ടിയത് രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ രൂപപ്പെടാനും കാരണമായി. ട്രക്ക് ഡ്രൈവർമാരുടെ കുറവ് വിതരണ ശൃംഖലകളെ തകർക്കുന്നതായി സൂപ്പർമാർക്കറ്റുകളും കർഷകരും മാസങ്ങളായി മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് രാജ്യത്ത് പുതിയ പ്രതിസന്ധി.
അവശ്യ സാധനങ്ങൾ എത്താത്തത് സൂപ്പർ മാർക്കറ്റുകളിൽ ഷെൽഫുകൾ കാലിയാക്കുകയാണ്. കോവിഡ് മഹാമാരി കാരണം ലോറി ഡ്രൈവർ ടെസ്റ്റിംഗ് നിർത്തിവച്ചതിനാൽ ആഗോള വ്യാപകമായി ട്രക്കറുകളുടെ കുറവുണ്ടായതായാണ് കണക്കുകൾ. അതിനാൽ ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണെന്ന് യുകെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു,
ഈ സാഹചര്യത്തിൽ യുകെ സർക്കാർ വിസ നിയമങ്ങൾ ലഘൂകരിക്കുമോ എന്ന ചോദ്യത്തിന്, ഡ്രൈവർമാരുടെ ക്ഷാമം നേരിടാൻ സാധ്യമായ എല്ലാം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പെട്രോൾ പമ്പുകളിൽ തിക്കും തിരക്കും കൂടുന്നതിനിടെ വാര്‍ഷിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തി എനര്‍ജി കമ്പനികള്‍. വാര്‍ഷിക ബില്ലില്‍ 600 പൗണ്ടോളം വർധനയുണ്ടായതായാണ് റിപ്പോര്‍ട്ടുകൾ. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ കോണ്‍ട്രാക്ടില്‍ ഒക്ടോബര്‍ 1 മുതല്‍ 1277 പൗണ്ട് പരിധി ഏര്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശം മറികടന്ന് 624 പൗണ്ട് അധികമാണ് ഇനി നൽകേണ്ടി വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല