സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി മൂവാറ്റുപുഴ സ്വദേശിയുടെ ആകസ്മിക മരണം. നോര്‍ത്താംപ്റ്റണില്‍ താമസിക്കുന്ന ജെയ്മോന്‍ പോള്‍(42) ആണ് വെള്ളിയാഴ്ച ഉച്ചയോടെ വിടപറഞ്ഞത്. യുകെയിലെത്തുന്ന നിരവധിപ്പേര്‍ക്ക് താങ്ങും തണലുമായ ജെയ്മോന്റെ വിയോഗം താങ്ങാനാവാതെ വേദനയിലാണ് മലയാളി സമൂഹം.
മലയാളി സമൂഹത്തിനു സാമൂഹ്യപരമായും തൊഴില്‍പരമായും വലിയ സഹായമായിരുന്നു ജെയ്മോനും അദ്ദേഹത്തിന്റെ സ്ഥാപനവും ചെയ്തുവന്നിരുന്നത്.ജെയ്മോന്‍ സെന്റ് മാത്യൂസ് ഹെല്‍ത്ത് കെയറില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ജെയ്മോന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ഭാര്യയും രണ്ടു കുട്ടികളും.
രാവിലെ ക്ഷീണം തോന്നി കിടന്ന ജെയ്മോന്‍ ഉച്ചയായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെയാണ് ഭാര്യ സന്ധ്യ വിളിച്ചുണര്‍ത്താന്‍ മുറിയില്‍ എത്തിയത്. എന്നാല്‍ പ്രതികരണം ഇല്ലാതായതോടെ അയല്‍വാസികളുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു വരുത്തുക ആയിരുന്നു.
ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദ്ദേശത്തോടെ മലയാളികളായ അയല്‍വാസികള്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും പരാജയപ്പെടുക ആയിരുന്നു. അഞ്ചു മിനിറ്റിനകം ആംബുലന്‍സ് ടീം എത്തിയപ്പോഴാണ് ഉറക്കത്തില്‍ മരണം സംഭവിച്ചു കഴിഞ്ഞതായി വെളിപ്പെടുത്തിയത്. ഇതിനിടയില്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി വന്നാല്‍ ഉപയോഗിക്കാനായി എയര്‍ ആംബുലന്‍സ് സംഘവും എത്തിയിരുന്നു.
എന്നാല്‍ മരണം സ്ഥിരീകരിച്ച വിവരം വ്യക്തമാക്കപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സ് നിലത്തിറങ്ങാതെ തിരിച്ചു പറക്കുക ആയിരുന്നു. വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളാണ് ജെയ്മോനും ഭാര്യ സന്ധ്യക്കുമുള്ളത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്റ്റന്റെ ആദ്യകാല മെമ്പറായ ജെയ്മോന്റെ മരണവാര്‍ത്ത അറിഞ്ഞ് ഓടിയെത്തുകയാണ് സുഹൃത്തുക്കള്‍. മൂവാറ്റുപുഴ കുന്നേക്കാല്‍ സ്വദേശിയായ ജെയ്മോന്‍ 15 വര്‍ഷത്തോളമായി യുകെയിലെത്തിയിട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല