സ്വന്തം ലേഖകൻ: യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളുടെ സമ്മര്‍ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് നടപ്പാക്കാന്‍ ഒരുങ്ങി ഗവണ്‍മെന്റ്. ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികളെ കെയര്‍ ഹോമുകളിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് മില്ല്യൻ പൗണ്ട് ചെലവുള്ള എമര്‍ജന്‍സി പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറിയെന്ന് സൂചന. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 500 മില്ല്യൻ പൗണ്ട് സോഷ്യല്‍ കെയര്‍ പാക്കേജിന് പുറമെയാണ് ഈ ചെലവഴിക്കല്‍.
നിലവില്‍ ആശുപത്രിയില്‍ കഴിയേണ്ട ആവശ്യമില്ലാത്ത 13,000 രോഗികളാണ് ബെഡുകള്‍ കൈയടക്കി വച്ചിരിക്കുന്നതെന്നാണ് കണക്ക്. പദ്ധതിയുടെ സഹായത്തോടെ 1000 മുതല്‍ 2000 ബെഡുകള്‍ വരെ ഒഴിഞ്ഞ് കിട്ടുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പിലായാൽ അടുത്ത നാലാഴ്ചയില്‍ തന്നെ ഇതിന്റെ ഫലം കണ്ടുതുടങ്ങും. ലോക്കല്‍ കൗണ്‍സിലുകള്‍ക്കും എന്‍എച്ച്എസിനുമാണ് ഫണ്ടിങ് നല്‍കുക. ഡിസ്ചാര്‍ജ്ജ് നിരക്ക് മെച്ചപ്പെടുത്തി അമിതമായി ഭാരം വഹിക്കുന്ന ആശുപത്രികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇത് മൂലം കഴിയും.
ബ്രിട്ടനിൽ നാഷനൽ ഹെൽത്ത് സർവീസിലെ (എൻഎച്ച്എസ്) നഴ്സുമാരുടെ ശമ്പളവർധന സംബന്ധിച്ച് ചർച്ചയ്ക്കു തയാറാണെന്ന് പ്രധാനമന്ത്രി ഋഷി സുനാാക് അറിയിച്ചു. കഴിഞ്ഞ മാസം രണ്ടു ദിവസം പണിമുടക്കിയ നഴ്സുമാർ 18നും 19നും വീണ്ടും പണിമുടക്കിനൊരുങ്ങുകയാണ്. ബ്രിട്ടനിലെ ആരോഗ്യമേഖല പണിമുടക്ക്, ജീവനക്കാരുടെ കുറവ്, ശീതകാല ഫ്ലൂ എന്നിവ മൂലം പ്രതിസന്ധി നേരിടുകയാണ്. ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും വർധിക്കുന്നു. നഴ്സുമാരുടെ ശമ്പള വർധനയിൽ നടപടി വൈകുന്നതിൽ കൺസർവേറ്റീവ് പാർട്ടിയിൽനിന്നുതന്നെ സുനാകിനു വിമർശനം നേരിടേണ്ടിവരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല