സ്വന്തം ലേഖകൻ: കോവിഡ് പെരുമാറ്റച്ചട്ടം കർശനമാക്കി “ക്രിസ്മസ് ലോക്ക്ഡൗൺ“ ഒഴിവാക്കാൻ യുകെ. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പുതുവര്‍ഷം വരെ നീട്ടി ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാരിൻ്റെ ശ്രമം. ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങള്‍ പുതുവര്‍ഷത്തിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ക്രിസ്മസിലേക്ക് നീങ്ങുന്ന സമയത്ത് കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കണമെന്ന ആവശ്യം ഒഴിവാക്കാനാണിത്. ഒമിക്രോണ്‍ വ്യാപനം കുറയ്ക്കാന്‍ ഡിസംബര്‍ 21 വരെ മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള അടിയന്തര നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് വീണ്ടും നീട്ടും.
ചുരുങ്ങിയത് മൂന്നാഴ്ച കൂടിയെങ്കിലും മാസ്‌കുകള്‍ നിര്‍ബന്ധമായി തുടരാനാണ് സാധ്യതയെന്നാണ് സൂചന.
ഒമിക്രോണ്‍ വേരിയന്റ് സൃഷ്ടിക്കുന്ന ഭീഷണി എത്രത്തോളമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സമയം ലഭ്യമാക്കുകയാണ് ഉദ്ദേശം. ട്രാവല്‍ ടെസ്റ്റും, ഒമിക്രോണ്‍ കേസുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഉള്‍പ്പെടെയുള്ള നടപടികളും നീട്ടും. പുതുവര്‍ഷം വരെയെങ്കിലും സര്‍ക്കാരിന്റെ പ്ലാന്‍ ബി നടപ്പാക്കാനുള്ള സമ്മര്‍ദത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാണ് ബോറിസ് ജോണ്‍സന്റെ ശ്രമം.
പ്ലാന്‍ ബി നടപ്പായാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടും, വര്‍ക്ക് ഫ്രം ഹോമും തിരിച്ചെത്തും. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും, ക്രിസ്മസ് സാധാരണ രീതിയില്‍ ആഘോഷിക്കാനുമാണ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമനിക് റാബ് ഇന്നലെ വ്യക്തമാക്കിയത്. ഏതാനും ആഴ്ച കൂടി നിലവിലെ സ്ഥിതിയില്‍ പിടിച്ചുനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍
യുകെയില്‍ ഞായറാഴ്ച 86 ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 246 ആയി . ഒരു ദിവസത്തിനുള്ളില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവ്. പുതിയ കേസുകളില്‍ 18 എണ്ണം സ്കോട്ട് ലന്‍ഡിലാണ്. അവിടെ ആകെ കേസുകള്‍ 48 ആയി. 68 കേസുകള്‍ ഇന്നലെ ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തി. ഒപ്പം രാജ്യത്തു 43,992 കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്‌ചയിലെ കണക്കുകളേക്കാള്‍ 6,311 വര്‍ധന. 54 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല