സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നുള്ള സന്ദർശകർക്ക് ഒക്‌ടോബർ മുതൽ ബ്രിട്ടന്റെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ലഭ്യമാകുന്ന ആദ്യ രാജ്യമാണ് ഖത്തർ. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കും ജോർദാനും 2024 ഫെബ്രുവരി മുതലാണ് ഇടിഎ സൗകര്യം ലഭ്യമാകുക. നിലവിലെ ഇലക്ട്രോണിക് വീസ വേവർ (ഇവിഡബ്ല്യൂ) പദ്ധതിക്ക് പകരമാണ് ഒക്‌ടോബർ മുതൽ ഇടിഎ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇടിഎ സൗകര്യത്തിലൂടെ സന്ദർശകർക്ക് കാര്യക്ഷമവും സുഗമവുമായ യാത്ര ഉറപ്പാക്കാം. അപേക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യാം. രാജ്യാന്തര പദ്ധതികൾക്ക് സമാനമാണ് ഇടിഎയുടെ ഫീസ് നിരക്കും. 2 വർഷത്തെ കാലാവധിയിൽ ഒന്നിലധികം തവണ യുകെ സന്ദർശിക്കാം.
അപേക്ഷാ നടപടികളുടെ ഭാഗമായി ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനൊപ്പം ചോദ്യാവലികളും പൂരിപ്പിച്ച് നൽകണം. നിലവിലെ ഇവിഡബ്ല്യൂ സ്‌കീമിലൂടെ ഒറ്റത്തവണയുള്ള യാത്രയ്ക്ക് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. 2024 അവസാനത്തോടെ യുകെയിലെ ഹ്രസ്വകാല താമസത്തിന് വീസ ആവശ്യമില്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഇടിഎ നിർബന്ധമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല