സ്വന്തം ലേഖകൻ: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള മാന്ദ്യത്തിന് സാധ്യത കാണുന്നതായി ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ്. ഭക്ഷണത്തിനും ഇന്ധനത്തിനും വളത്തിനും വിലകൂടുന്ന സാഹചര്യത്തില്‍ ആഗോളമാന്ദ്യം ഒഴിവാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിലെ ഷാങ്ഹായ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കോവിഡ് ലോക്ഡൗണ്‍ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എണ്ണയ്ക്കും വാതകത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയെ ആശ്രയിക്കുന്നുണ്ട്. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനവും നല്ലസൂചനയല്ല തരുന്നത് -മല്‍പാസ് പറഞ്ഞു.
ഭക്ഷ്യഎണ്ണ, പെട്രോളിയം, പ്രകൃതിവാതകം, ഗോതമ്പ്, പരുത്തി, വളം, ധാതുക്കൾ തുടങ്ങിയവയ്‌ക്കെല്ലാം അരനൂറ്റാണ്ടിലെ രൂക്ഷമായ വിലക്കയറ്റമാണ്. യുദ്ധം കാരണം ഉത്പാദന, വിതരണ ശൃംഖല തടസപ്പെട്ടതാണ് കാരണം. ലോകം 50 വർഷത്തെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൽ വീഴും. ക്രൂഡോയിൽ വില 2024 വരെ കുതിക്കും. ഇക്കൊല്ലം ബാരലിന് 100 ഡോളറിൽ കൂടുതലാവും. ഇത് നാണയപ്പെരുപ്പം നിയന്ത്രണാതീതമാക്കും.
കോവിഡ് പ്രതിസന്ധിക്കിടെ യുക്രൈയിനിൽ റഷ്യയുടെ തീക്കളി യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബാധിച്ചു. ലോകത്തിന്റെ ഫാക്‌ടറിയായ ചൈന വീണ്ടും ലോക്ക്ഡൗണിലായതും പ്രതിസന്ധി കടുപ്പിച്ചു. ആഗോള ക്രൂഡോയിൽ ഉത്പാദനത്തിന്റെ 11ശതമാനം റഷ്യയിൽ നിന്നാണ്. യൂറോപ്പിന്റെ എണ്ണയുടെ 27ശതമാനം, പ്രകൃതിവാതകത്തിന്റെ 40ശതമാനം നൽകുന്നതും റഷ്യ തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല