1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2015

അനീഷ് ജോണ്‍: ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യു കെ മലയാളികള്ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.എല്ലാ വിഭാഗങ്ങലിലുമായി ഇത്തവണ ഇരുനൂറിലധികം രചനകള്‍ ലഭിച്ചത് തന്നെ പ്രതികരണത്തിന്റെ ആവേശം സൂചിപ്പിക്കുന്നുണ്ട്. മത്സര രചനകളുടെ വിധി നിര്‍ണ്ണയിച്ചത് പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, ശ്രീ. പി. ജെ ജെ ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ നവംബര്‍ 21 നു ഹണ്ടിംഗ് ടണില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ പ്രൗഢോജ്വലമായ വേദിയില്‍ വച്ച് സമ്മാനിക്കും. കൂടാതെ സമ്മാനാര്‍ഹമായ രചനകളിലെ പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും 10 ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇമാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയഭാരവാഹികളും സാംസ്‌കാരിക വേദി ഭാരവാഹികളും അറിയിച്ചു.

സാഹിത്യ രചനകള്‍ക്ക് മനുഷ്യമനസ്സിനെ ഉണര്‍ത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകള്‍ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും ഗൌരവപൂര്‍ണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണമെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൌരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച വിധികര്‍ത്താക്കള്‍ യുക്മ സാംസ്‌കാരിക വേദി, യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ വിധിനിര്‍ണ്ണയം അന്തിമമാണെന്ന് സാംസ്‌കാരിക വേദി ഭാരവാഹികള്‍ കോര്‍ഡിനേറ്റര്‍ എബ്രഹാം ജോര്‍ജ്, വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ്, ജയപ്രകാശ് പണിക്കര്‍, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുലിക്കൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

മത്സര വിജയികള്‍

ലേഖനം (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ബേസില്‍ ജോസഫ് (ന്യൂ പോര്‍ട്ട്)
രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് (ലിങ്കണ്‍ ഷയര്‍)
മൂന്നാം സ്ഥാനം: ഡോ. ഷാഫി മുത്തലിഫ് (ഇപ്!സ് വിച്ച്)

ലേഖനം (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ഏഞ്ചലിന്‍ അഗസ്റ്റിന്‍ (വോക്കിംഗ്)
രണ്ടാം സ്ഥാനം: അലിക്ക് മാത്യു (ബെബിംഗ് ടണ്‍)
മൂന്നാം സ്ഥാനം: കെവിന്‍ ക്ലീറ്റസ് (ഗില്‍ഫോര്‍ഡ്)

കഥ (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ‘ജുമൈത്സ് വു’ (അരുണ്‍ വിജയ് വി.സി., ഡോര്‍ക്കിംഗ്)
രണ്ടാം സ്ഥാനം: ‘ഒരു മഴയുടെ ഓര്മ്മയ്ക്കായ്’ (ബേസില്‍ ജോസഫ്, ന്യൂ പോര്‍ട്ട്)
മൂന്നാം സ്ഥാനം: ‘ചെറുക്കന്‍ ഐടിയാ’ (മാത്യു ഡോമിനിക്, സ്‌ളൗ)

കഥ (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ‘Suicide Is Never The Answer’ (ജെറിന്‍ ജേക്കബ്, സാലിസ് ബറി)
രണ്ടാം സ്ഥാനം: ‘The Power of Friendship’ (ഐവിന്‍ ജോസ്, ലണ്ടന്‍)
മൂന്നാം സ്ഥാനം: ‘The Trip Of My Life’ (കെവിന്‍ ക്ലീറ്റസ്, ഗില്‍ഫോര്‍ഡ് )

കവിത (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ‘മാതൃസ്മൃതി’ (ജോയ്‌സ് സേവ്യര്‍, ലീഡ് സ്)
രണ്ടാം സ്ഥാനം: ‘ചുരുളുകള്‍’ (ബേസില്‍ ജോസഫ്, ന്യൂ പോര്‍ട്ട്)
മൂന്നാം സ്ഥാനം: ‘മടങ്ങി വരും നേരം’ (സുനി പൗലോസ്, സൌത്താംപ്റ്റണ്‍)

കവിത (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ‘Slave To The Social Media’ (ഏഞ്ചല്‍ കുരിയാക്കോസ്, അബറിറ്റ്‌സ്വിത്ത്)
രണ്ടാം സ്ഥാനം: ‘The Battle Of Nightmares’ (ഐവിന്‍ ജോസ്, ലണ്ടന്‍)
മൂന്നാം സ്ഥാനം: ‘Learning To Swim’ (ഏഞ്ചല്‍ ജേക്കബ്, സാലിസ് ബറി)

സാഹിത്യമത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയ ആദരണീയരായ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി എ ജോസഫ്, ജയപ്രകാശ് പണിക്കര്‍ സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എനിവര്‍ നന്ദി അറിയിച്ചു.

സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയിച്ച പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, ശ്രീ. പി. ജെ ജെ ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നീ വിധികര്‍ത്താക്കളുടെ പ്രതികരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

‘ലേഖന മത്സരത്തിലെ എല്ലാ മത്സരാര്‍ഥികളും ശരാശരി നിലവാരം പുലര്‍ത്തി എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. എങ്കിലും ഒന്നോ രണ്ടോ പേരുടേതൊഴികെ മറ്റുള്ളവരുടെ സമീപനം ഉപരിപ്ലവമായിരുന്നു. വിഷയത്തെ ഗൗരവപൂര്‍ണ്ണമായി സമീപിക്കാനുള്ള താല്പര്യം കണ്ടില്ല. സ്വത്വമെന്നത് ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിട്ടും ഒരാള്‍ പോലും ഇതിനെക്കുറിച്ച് ഇന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ലഭ്യമായ ഒരുരച്ചനെയെയും പരാമര്‍ശിക്കുകയോ ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരുടെയും മലയാളം പ്രസാദാത്മകമായിരുന്നുവെന്നത് സന്തോഷത്തോടെ രേഖപ്പെടുത്തുന്നു. ആരും സമകാല മലയാളവുമായി ഇഴചേര്‍ന്നില്ലായെന്നതു ഭാവിയില്‍ പരിഹരിക്കാവുന്ന ന്യൂനതയാണ്.’

കുറച്ചു പേരൊഴികെ കൂടുതല്‍ പേരും കിട്ടിയതൊക്കെ എഴുതി വയ്ക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. കൂടുതല്‍ പുസ്തകങ്ങളും വെബ് സൈറ്റുകളും വായിച്ചു നോക്കുന്നതു നന്നായിരിക്കും. എങ്കിലും ഉദ്യമങ്ങള്‍ പൊതുവെ നല്ലതായിരുന്നു. നന്നായി ശ്രമിച്ചവരാകട്ടെ, വിവിധ ആശയങ്ങളുള്‍ക്കൊള്ളുന്ന ഖണ്ഡികകലായി തിരിച്ചും ആവര്‍ത്തന വിരസതയില്ലാതെയും എഴുതിയിട്ടുണ്ട്. എന്നാലും ലേഖനവും പ്രസംഗവും തമ്മിലുള്ള അന്തരം മനസ്സിലാക്കി വാക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുവാനും വിഷയസംബന്ധിയായി ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണം. എല്ലാവരും തന്നെ നല്ല ഉദ്യമത്തിന് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

കഥാമത്സരങ്ങളില്‍ ലഭിച്ച മിക്കകഥകളും ഉദ്ദേശിച്ചത്ര നിലവാരം പുലര്‍ത്തിയില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ. ഗൗരവപൂര്‍വ്വമുള്ള സമീപനം കഥയോട് വേണം. അതു ആവിഷ്‌കരിക്കുന്നതിനു ചില മാനദന്ധങ്ങള്‍ ഉണ്ട്. ചില കാര്യങ്ങള്‍ എഴുതി വച്ചതു കൊണ്ട് മാത്രം അതു കഥയാകുന്നില്ല.പിരിമുറുക്കമുള്ള ഒരു ഭാവാന്തരീക്ഷം കഥയില്‍ വരണം. വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം. കഥ ധ്വനിസാന്ദ്രമാകുക എന്നത് പ്രധാനമാണ്. പുതിയ കഥ എവിടെയെത്തിനില്ക്കുന്നു എന്നറിയാനുള്ള ശ്രമം വേണം. അലസമായി എഴുതി അയയ്ക്കുന്ന കുറിപ്പുകളെ കഥയായി കരുതാനാവില്ല. അലസമായി കൈകാര്യം ചെയ്യാവുന്ന ഒന്നല്ല കഥാരചന.

ജീവിതം അനുദിനം മാറുന്നു. സാങ്കേതിക വിദ്യയില്‍ വലിയ പുരോഗതി നാം നേടി. ജീവിതവുമായി ബന്ധപ്പെട്ട എല്ലാം മാറി. ഭാഷയില്‍ തന്നെ മാറ്റങ്ങള്‍ വരുന്നു. തീര്‍ച്ചയായും കഥയുടെ ആവിഷ്‌കാരരീതിയും മാറേണ്ടതുണ്ട്. എല്ലാവരും പറഞ്ഞ രീതിയില്‍ വീണ്ടും ഒരു കഥ പറയരുത്. പുതിയ വഴി തേടണം. പുതിയ ആവിഷ്‌കാരരീതി വരുമെങ്കില്‍ അഭിനന്ദനീയം. പഴയത് അറിയാതെ പുതിയത് ഉണ്ടാവുകയില്ല. സമ്മാനാര്‍ഹമായ കഥകളില്‍ ചിലതൊക്കെ സവിശേഷമായ ഒരു മാനസിക വ്യാപാരത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്, അഭിനന്ദനം.

മത്സരത്തിനു കിട്ടിയ കവിതകളില്‍ കൂടുതലായി അനുഭവപ്പെട്ടത് ദിശാബോധത്തിന്റെ കുറവാണ്, അവ ശ്രദ്ധിക്കണം. അവയെ അനുഭവവേദ്യമാക്കാന്‍ കൂടുതല്‍ വായനകളും ആഴത്തിലുള്ള ചിന്തകളും സഹായിച്ചേക്കാം. കുറച്ചേറെ താളാത്മകമായ കവിതകള്‍ വായനാസുഖം തന്നു പക്ഷെ, വിഷയബന്ധിയായ താരതമ്യങ്ങളും കവിതയോടുള്ള സമീപനവും ആവിഷ്‌കരിക്കുന്നതില്‍ പിന്നാക്കം പോയിട്ടുണ്ട്. വേറെ കുറച്ചു പേര്‍ എഴുതിയവയില്‍ ഒരുപാടു നല്ല രീതികളുടെ ഉപയോഗങ്ങളുണ്ടെങ്കിലും വ്യക്തതയില്ലായ്മ ഒരു ഘടകമായിട്ടുണ്ട്. എല്ലാറ്റിലും മീതെ ഒന്ന് പറയാതെ വയ്യ, ഉദ്യമങ്ങള്‍ ആത്മാവുള്ളതും ആത്മാര്‍ഥവുമായിരുന്നു എന്നു വ്യക്തമാണ്. അതുകൊണ്ട് തന്നെ വളരെ നന്നായിരുന്നു.

മാതൃഭാഷയില്‍ നിന്നകന്നു നിന്നിട്ടും അതിനെ നെഞ്ചോടു ചേര്‍ക്കാനുള്ള അഭിനിവേശത്തെ ഉള്‍ക്കൊണ്ടു കൊണ്ട് നോക്കുമ്പോള്‍ മലയാളം എഴുത്തുകാരെയും ആംഗലഭാഷയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ആംഗല എഴുത്തുകാരെയും അഭിനന്ദിക്കാതെ വയ്യ എന്നും പറയട്ടെ. യുകെ കലയാളി സംഘടനകളുടെ സംഘടനയായ യുക്മയുടെ ഈ പ്രശംസനീയമായ ഉദ്യമത്തെ അഭിനന്ദിക്കുന്നു.’

റീജിയണല്‍ കലാമേളകളിലും സാഹിത്യമത്സരങ്ങളിലും വിജയികളായവരും പങ്കെടുത്തവരും എല്ലാ യു കെ മലയാളികളും സജീവമായി പങ്കെടുത്ത് യുക്മ ദേശീയ കലാമേള വന്‍വിജയമാക്കണമെന്ന് ദേശീയ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ടില്‍, ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റും കലാമേള ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

ദേശീയ കലാമേള നടക്കുന്ന ഹണ്ടിംഗ് ടണിലെ എം എസ് സ്വാമിനാഥന്‍ നഗറിന്റെ വിലാസം:
MSV Nagar
St. IVO Secondary School,
Saint Ives, High Leys
Huntingdonshire PE27 6RR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.