സ്വന്തം ലേഖകൻ: ഒരു ഹസ്തദാനം നഷ്ടപ്പെട്ട നിരാശ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായതിന്റെ സന്തോഷത്തിലാണ് അയേഷ മുഹമ്മദ് മുശൈദ് അല്‍ മസ്‌റൂയി എന്ന അബുദാബി ബാലിക. താന്‍ ആഗ്രഹിച്ച ഹസ്തദാനത്തിന്റെ ഉടമ വീട്ടിലെത്തി അനുമോദിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അവളിപ്പോള്‍.
ഒരു ചടങ്ങിനിടെ അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനുനേരെ അയേഷ കൈനീട്ടിയെങ്കിലും ഹസ്തദാനം ലഭിച്ചിരുന്നില്ല. ഇതിന്റെ നിരാശയിലായിരുന്നു അവള്‍. സംഭവമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് തന്നെത്തേടി വീട്ടിലെത്തി മുത്തം നല്‍കിയതോടെ താരമായിരിക്കുകയാണു കൊച്ചു അയേഷ.
തിങ്കളാഴ്ച അബുദാബിയിലെത്തിയ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു സ്വീകരിക്കുന്ന ചടങ്ങിലാണ് അയേഷയ്ക്കു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഹസ്തദാനം ലഭിക്കാതിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മറ്റു കുട്ടികള്‍ക്കൊപ്പം പരമ്പരാഗത വസ്ത്രം ധരിച്ച്, യുഎഇയുടെ പതാക പിടിച്ച് അണിനിരന്നതായിരുന്നു അയേഷ. ഇടതുഭാഗത്തെ വരിയിലായിരുന്നു അയേഷയുണ്ടായിരുന്നത്.
ഇടതുഭാഗത്തെ വരിയിലെ കുട്ടികള്‍ക്കു സൗദി കിരീടാവകാശിയും വലതുഭാഗത്തെ വരിയിലെ കുട്ടികള്‍ക്കു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചിരിച്ചുകൊണ്ട് കൈകൊടുത്തു വരികയായിരുന്നു. ഇതുകണ്ട അയേഷ, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദില്‍നിന്നു ഹസ്തദാനം ലഭിക്കാനായി വലതുഭാഗത്തെ വരിയിലേക്കു പെട്ടെന്നു മാറി.
യുഎഇയുടെ ചെറുപതാക വലതുകൈയില്‍നിന്ന് ഇടതുകൈയിലേക്ക് മാറ്റി, ഓടിവന്ന് വലതുഭാഗത്തെ വരിയുടെ അവസാനമായി അയേഷ ഇടംപിടിച്ചു. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനുനേരെ കൈനീട്ടി. എന്നാല്‍ ഇതു കാണാതെ അദ്ദേഹം അയേഷയെ കടന്നുപോയി. അയേഷയുടെ മുഖത്ത് നിരാശ പ്രകടമായത്, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ഷെയര്‍ ചെയ്ത ചടങ്ങിന്റെ വീഡിയോ യില്‍നിന്നു വ്യക്തമായിരുന്നു.
സംഭവം അറിഞ്ഞതോടെയാണു യുഎഇ കിരീടാവാശി അയേഷയുടെ വീട്ടിലെത്തിയത്. യുഎഇയുടെ ദേശീയദിനത്തിലായിരുന്നു സന്ദര്‍ശനം. അയേഷയ്ക്കും കുടുംബത്തിനുമൊപ്പം അല്‍പ്പസമയം ചെലവഴിച്ച അദ്ദേഹം ഇവര്‍ക്കൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്തു.
“അയേഷയെ അനുമോദിക്കാനും കുടുംബത്തെ കാണാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്,” സന്ദര്‍ശനത്തിനുശേഷം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു. അയേഷയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല