സ്വന്തം ലേഖകൻ: സൗദിയില്‍ അജീര്‍ സേവനം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലകളിലേക്കാണ് അജീര്‍ സേവനം വ്യാപിപ്പിച്ചത്. മുതിയ മാറ്റം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ആശ്വാസമാകും.
വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, സൗദിയിലുള്ള തൊഴിലാളികളെ നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സേവനമാണ് അജീര്‍.
വിവിധ സ്ഥാപനങ്ങളിലായി അധികമുള്ള തൊഴിലാളികളേയും, താല്‍ക്കാലികമായി ആവശ്യമില്ലാത്ത തൊഴിലാളികളേയും സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ നിശ്ചിത കാലത്തേക്ക് മറ്റൊരു സ്ഥാപനത്തിന് നിയമാനുസൃതം കൈമാറാന്‍ ഈ സേവനം വഴി സാധിക്കും.
2014 മുതലാണ് സൗദിയില്‍ ഈ സേവനം ആരംഭിച്ചത്. നിര്‍മാണം, കൃഷി, ഫാര്‍മസി, ആരോഗ്യമേഖല തുടങ്ങി നാല് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അജീര്‍ സേവനം ഇത് വരെ അനുവദിച്ചിരുന്നത്.
ഇതിന് പിറകെയാണ് ഇപ്പോള്‍ കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലയെ കൂടി അജീറിന്റെ ഭാഗമാക്കിയത്. ഈ മേഖലകളില്‍ മലയാളികളുടെ സാന്നിദ്ധ്യം ശക്തമാണ് സൗദിയില്‍. അതിനാല്‍ തന്നെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ രംഗത്ത് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ മാറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല