സ്വന്തം ലേഖകൻ: രാജ്യത്ത് ഇ – സിം തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇ – സിം തട്ടിപ്പിലൂടെ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ – സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയാണ് ചെയ്യുന്നത്.
ഇതിനായി ഇവര്‍ ആദ്യം ചെയ്യുന്നത് സിം കാര്‍ഡ് ഉടന്‍ ബ്ലോക്ക് ആകുമെന്നോ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നോ മെസേജ് ചെയ്യുകയാണ്. മഹാരാഷ്ട്രാ പൊലീസിന്റെ സൈബര്‍ ക്രൈം വിങ് ഇ – സിം തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്റെ രീതികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.
തട്ടിപ്പിന്റെ ആദ്യ പടിയായി ചെയ്യുന്നത് മൊബൈല്‍ നമ്പരുകളിലേക്ക് ഒരു മെസേജ് അയക്കുക എന്നതാണ്. നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ആകുമെന്നോ, നിങ്ങളുടെ ഇ -കെവൈസി വിവരങ്ങള്‍ വേരിഫൈ ചെയ്യൂ എന്നോ ആവും മെസേജ് ഈ മെസേജ് വന്ന് അല്‍പ സമയത്തിനുള്ളില്‍ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ എത്തും.
ഉടനെ ലഭിക്കുന്ന മെസേജില്‍ വരുന്ന ഫോം പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടും. കസ്റ്റമര്‍ കെയര്‍ കമ്പനിയുടേതിന് സമാനമായ ഫോണ്‍ നമ്പരുകളായിരിക്കും ഇവര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുക.
മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ -മെയില്‍ ഐഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചു നല്‍കുന്ന മെയില്‍ ഇ -സിം റിക്വസ്റ്റ് നല്‍കുന്നതിനായി സര്‍വീസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്ക് ആവുകയും ഇ-സിം ആക്ടിവേറ്റ് ആവുകയും ചെയ്യും. ഇ- സിം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ക്യുആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും. ഇങ്ങനെ ഇ-സിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പണം കൈക്കലാക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല