1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2019

സ്വന്തം ലേഖകൻ: ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷകനായ ആദിവാസി യുവാവിനെ മരംവെട്ട് ഖനന മാഫിയ വെടിവച്ച് കൊന്നു. മറ്റൊരാ‌ൾക്ക് വെടിയേറ്റു. ആമസോണിൽ വ്യാപകമായി മഴക്കാടുകൾ കത്തിക്കുന്നത് ചെറുക്കാൻ രൂപീകരിച്ച ഗാ‍ർഡിയൻസ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗമായിരുന്ന പൗലീഞ്ഞോ പൗലീനോയാണ് കൊല്ലപ്പെട്ടത്.

പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ ഉണ്ടായിക്കിയിരിക്കുന്നത്. സംഭവത്തിൽ ബ്രസീൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിലെ ഗോത്രവിഭാഗമായ ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ഗ്വാജ്ജരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരമായ ആമസോൺ മഴക്കാടുകളെ നശിപ്പിക്കാൻ കൂട്ടുനിന്നപ്പോൾ പൊരുതാനുറച്ച് രംഗത്തെത്തിയതായിരുന്നു ആ മനുഷ്യൻ. 2012 ല്‍ പ്രകൃതി നശീകരണം ചെറുക്കാനായി രൂപീകരിച്ച കൂട്ടായ്മ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആയിരുന്നു ആമസോണിന്റെ കാവല്‍ക്കാരായി നിലനിന്നത്. ഈയടുത്ത് ആമസോണ്‍ വനത്തിലുണ്ടായ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്.

ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോ നടത്തി വരുന്ന ഗോത്ര വിരുദ്ധ പരാമര്‍ശങ്ങളാണ് പൗലിഞ്ഞോയുടെ മരണത്തിന് കാരണമെന്നാണ് ഗോത്ര വിഭാഗങ്ങളുടെ സംഘടനയായ എ.ഐ.പി.ബി പറയുന്നത്. ബൊല്‍സൊനാരോയുടെ കൈകളില്‍ ഗോത്രവിഭാഗത്തിന്റെ രക്തം പുരണ്ടു എന്നാണ് ഇവര്‍ ഇതിനോട് പ്രതികരിച്ചത്.ഈയടുത്ത് ഗോത്രവിഭാഗങ്ങള്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് ബ്രസീലില്‍ ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.