സ്വന്തം ലേഖകൻ: 1992 ല്‍ ബാബറി പള്ളി പൊളിച്ചത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച വിധിപ്രസ്താവത്തിനിടെയാണ് ഭരണഘടനാബെഞ്ച് നിര്‍ണായക സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. 1949 ലാണ് തര്‍ക്കഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു.
ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസം തര്‍ക്കവിഷയമാണെന്ന് കോടതി പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കേസുകള്‍ മുന്നിലെത്തുന്പോള്‍ തെളിവുകളാണ് പ്രധാനം. 1949 വരെ ബാബരി പള്ളിയില്‍ നമസ്കാരം നടന്നിരുന്നു. മുസ്‌ലിംകള്‍ അവിടെ പ്രാര്‍ഥന നടത്തുന്നത് ഉപേക്ഷിച്ച് പോയിട്ടില്ല. അവര്‍ക്ക് ഉടമസ്ഥാവകാശം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുമില്ലെന്ന് കോടതി വ്യക്തമാക്കി. 1949-ലാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതെന്ന ഹൈക്കോടതി വിധി ബഞ്ച് ശരിവെച്ചു.
തര്‍ക്കമേഖലയില്‍ സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നുവെന്നും ഭരണഘടനാബെഞ്ച് പറഞ്ഞു. 1992 ഡിസംബര്‍ ആറിന് മുസ്‌ലിംകളെ അവിടെ നിന്ന് പുറത്താക്കിയത് നിയമത്തിന് എതിരായ സംഭവമാണെന്ന് പറഞ്ഞുവെങ്കിലും ഇക്കാര്യത്തില്‍ പക്ഷെ അധിക പരാമര്‍ശങ്ങളിലേക്ക് കോടതി കടന്നില്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള പരാമര്‍ശമാണ് കോടതി നടത്തിയിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല