സ്വന്തം ലേഖകൻ: ബംഗ്‌ളൂരുവില്‍ കൊവിഡ് പോസിറ്റീവായ 3338 രോഗികളെ കണ്ടുപിടിക്കാനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ബെംഗ്‌ളൂരുവിലെ ആകെ കൊവിഡ് കേസുകളുടെ ഏഴ് ശതമാനം പേരെയാണ് കാണാതായിരിക്കുന്നത്.
അധികൃതര്‍ നല്‍കുന്ന വിവര പ്രകാരം സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്ത സമയത്ത് ഇവരുടെ ഫോണ്‍ നമ്പറുകളും അഡ്രസുകളും വാങ്ങിയിരുന്നു എന്നാല്‍ ഇവയില്‍ പലരും നല്‍കിയത് തെറ്റായ വിവരങ്ങളായിരുന്നു. പരിശോധന ഫലം വന്ന ശേഷം ഇവരെ ഇപ്പോള്‍ കണ്ടെത്താനാവുന്നുമില്ല.
എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പ്രകാരം മൂവായിരത്തിലേറെ വരുന്ന രോഗികള്‍ നേരത്തെ ക്വാറന്റീനില്‍ കഴിയുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തെന്നതില്‍ യാതൊരു ഉറപ്പുമില്ല.
രോഗബാധിതരായ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ വാങ്ങുന്നതിന് മുമ്പ് ഐ.ഡി കാര്‍ഡ് വാങ്ങാനും മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ആകെ കൊവിഡ് കേസുകളുടെ പകുതിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗ്‌ളൂരുവില്‍ നിന്നാണ്.
ശനിയാഴ്ച മാത്രം 5000 പേര്‍ക്കാണ് കര്‍ണാടകയില്‍ െകാവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ബെംഗ്‌ളൂരുവില്‍ നിന്നു മാത്രമുള്ളത് 2036 കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 30 മരണങ്ങള്‍ ബെംഗളൂരുവില്‍ നിന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല