സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നവംബർ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡൻ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു.
എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവൺമെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് ബൈഡനും സൂചന നൽകി. പെന്റഗൺ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യത തള്ളികളയാനാകില്ല. ക്യാബിനറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസിൽ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം 15 ആണ്. പതിനഞ്ചിനു പുറമെ വൈസ്പ്രസിഡന്റും ക്യാബിനറ്റിൽ ഉൾപ്പെടുന്നു. 50 സംസ്ഥാനങ്ങളിൽ നിന്നും പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സർട്ടിഫിക്കേഷൻ പൂർണ്ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാർത്ഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാൻ തയാറായിട്ടില്ല.
അതിനിടെ പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ട്രംപ് നടത്തിയ നിയമപോരാട്ടം തിരിച്ചടിച്ച പശ്ചാത്തലത്തിലാണ് പരാജയം അംഗീകരിക്കാന്‍ ട്രംപിനോടുള്ള അനുയായികളുടെയും നേതാക്കളുടെയും നിര്‍ദേശം. തുടക്കത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളൊക്കെ ട്രംപിന്‍റെ നിയമ പോരാട്ടെത്ത പിന്തുണച്ചിരുന്നെങ്കിലും ഇപ്പോള്‍ ബൈഡന്‍റെ വിജയം അംഗീകരിക്കണമെന്നാവശ്യപ്പെടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല