സ്വന്തം ലേഖകൻ: ലോകത്തെ നയിക്കാൻ അമേരിക്ക തിരിച്ചെത്തിയതായി നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. വിദേശകാര്യ സെക്രട്ടറിയായി ആൻറണി ബ്ലിങ്കൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവായി ജാക് സുള്ളിവൻ, ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി അലിജാൻഡ്രോ മയോർക്കസ്, രഹസ്യാന്വേഷണ വിഭാഗം തലവനായി ആവ്റിൽ ഡി ഹെയിൻസ്, യു.എന്നിലെ അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ്, കാലാവസ്ഥ വ്യതിയാന വിഭാഗം സെക്രട്ടറിയായി ജോൺ കെറി എന്നിവരടങ്ങിയ തെൻറ മന്ത്രിസഭ ടീമിനെ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്ക മടങ്ങിവന്നതായി പറഞ്ഞത്.
2021 ജനുവരി 20ന് പുതിയ പ്രസിഡൻറായി അധികാരമേൽക്കുകയും ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നതോടെ അമേരിക്ക ഒരിക്കൽകൂടി ലോകത്തിെൻറ മുൻപന്തിയിൽ നിൽക്കുകയും നമ്മുടെ എതിരാളികളെ നേരിടുകയും സുഹൃത്തുക്കളെ തിരസ്കരിക്കാതിരിക്കുകയും ചെയ്യുമെന്ന് ബൈഡൻ വ്യക്തമാക്കി. അതിനിടെ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കാലാവസ്ഥ വ്യതിയാന വിഭാഗം പ്രതിനിധി എന്നിവയൊഴിച്ചുള്ള പദവികൾക്ക് സെനറ്റിെൻറ അംഗീകാരം നേടേണ്ടതുണ്ട്.
നിലവിൽ 50-48 എന്ന നിലയിൽ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമുള്ള റിപബ്ലിക്കൻമാർ ബൈഡെൻറ നിയമനങ്ങൾ അംഗീകരിക്കാനിടയില്ല. അതിനാൽ, ജനുവരി അഞ്ചിന് ജോർജിയയിലെ രണ്ട് സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകൾക്ക് നിർണായകമാണ്. രണ്ട് സീറ്റിൽ വിജയിച്ചാൽ അംഗബലം തുല്യമാവുകയും വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ വോട്ട് ഡെമോക്രാറ്റുകൾക്ക് അനുകൂലമാവുകയും ചെയ്യും.
അതിനിടെ, അധികാര കൈമാറ്റത്തിന് അനുകൂലമായി കഴിഞ്ഞദിവസം ട്രംപ് പ്രതികരിച്ചെങ്കിലും വിസ്കോൻസൻ സംസ്ഥാനത്തെ ഔേദ്യാഗിക ഫലപ്രഖ്യാപനം നിർത്താനാവശ്യപ്പെട്ട് റിപബ്ലിക്കൻ നേതാക്കൾ സുപ്രീംകോടതിയിൽ കേസ് നൽകി. ഇവിടെ ബൈഡന് 20,000 വോട്ടിെൻറ ലീഡാണുള്ളത്. ഡിസംബർ ഒന്നിനാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
അതിനിടെ കൊറോണ വൈറസ് കേസുകള്‍ രാജ്യവ്യാപകമായി കുതിച്ചുയരുന്നത് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്നു റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ കഴിഞ്ഞ ആഴ്ചയും കുത്തനെ ഉയര്‍ന്നു. ഇത് തുടര്‍ച്ചയായി രണ്ടാം ആഴ്ചയാണ് ഈ വിധത്തില്‍ ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച 827,000 ല്‍ അധികം ആളുകള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ആദ്യമായി അപേക്ഷ സമര്‍പ്പിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. സീസണല്‍ പാറ്റേണുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ് ഇത് ഒരാഴ്ച മുമ്പത്തേതില്‍ നിന്ന് 78,000 ആയി ഉയര്‍ന്നു. നവംബര്‍ ആദ്യ വാരത്തില്‍ നിന്ന് ഒരു ലക്ഷത്തിലധികമാണിത്.
ഫെഡറല്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ സഹായ പദ്ധതി പ്രകാരം 312,000 ആളുകള്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്കി. പാന്‍ഡെമിക് സമയത്ത് പെയ്മെന്റുകള്‍ വിപുലീകരിക്കുന്ന ഒരു പ്രത്യേക പ്രേൊഗ്രാമിന് കീഴില്‍ 4.5 ദശലക്ഷം ആളുകള്‍ക്ക് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഈ രണ്ട് പ്രോഗ്രാമുകളും വര്‍ഷാവസാനം കാലഹരണപ്പെടും. കഴിഞ്ഞ വസന്തകാലത്ത് തൊഴിലില്ലായ്മ ഫയലിങ്ങുകള്‍ ഗണ്യമായി കുറഞ്ഞു. എന്നാലിന്ന് ആഴ്ചയില്‍ ആറ് ദശലക്ഷത്തിലധികം ആളുകള്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത ഡാറ്റ ഇത് വിപരീതാവസ്ഥയിലാകാമെന്ന് സൂചിപ്പിക്കുന്നു.
യുഎസിൽ ദിനംപ്രതി ശരാശരി 1,70,000 പേർക്ക് കൊവിഡ് 19 പകരുന്നതായി പുതിയ റിപ്പോർട്ട്. അതായത് ഒരു സെക്കൻഡിൽ രണ്ടു പേർക്ക് വീതം രോഗം പിടിപെടുന്നു. ഒരു ദിവസം 85,000 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് തുടരുന്നു. രാഷ്ട്രീയ ധ്രുവീകരണം മൂർധന്യത്തിൽ എത്തിയിരിക്കുന്നതിനാൽ മഹാമാരിയും ആരോപണ പ്രത്യാരോപണ ആയുധമായി മാറിയിരിക്കുകയാണ്. ശിശിരത്തിൽ രോഗപ്രതിരോധത്തിന് ആവശ്യമായ ചെലവുകൾ ഫെഡറൽ, സംസ്ഥാന, തദ്ദേശ ബജറ്റുകൾക്ക് വലിയ ക്ഷതം ഉണ്ടാക്കരുതെന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല