സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇളവുകൾ പ്രാബല്യത്തിലായതോടെ പബ്ബുകളിലും ബാറുകളിലും “അൺലോക്ക്” ആഘോഷിച്ച് ആളുകൾ. പബ്ബുകളിലേക്ക് കൂട്ടമായെത്തിയവർ സാമൂഹിക അകലത്തിന്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി. നിന്നുതിരിയാൻ ഇടമില്ലാത്തവിധം നിറഞ്ഞ പബ്ബുകളിലും ബാറുകളിലും കെട്ടിപ്പിടിച്ചും നൃത്തമാടിയുമാണ് മൂന്നു മാസമായി നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ ജനങ്ങൾ ആഘോഷിച്ചത്.
ന്യൂഇയർ ഈവിനും ക്രിസ്മസ് ഈവിനും സമാനമായ രീതിയിലായിരുന്നു സെൻട്രൽ ലണ്ടനിലെ പല പബ്ബുകളിലെയും തിക്കും തിരക്കും. ബ്രിട്ടനിൽ മറ്റൊരു രോഗവ്യാപനത്തിന്റെ ആശങ്ക പരത്തുന്നതായി ശനി, ഞായർ ദിവസങ്ങളിലെ ആവേശവും ആഘോഷവും. ലോക്ക്ഡൗണിന്റെ നഷ്ടം നികത്താനായി വില കൂട്ടി മദ്യം വിളമ്പിയ രാജ്യത്തെ 23,000 പബ്ബുകളിൽ ശനിയാഴ്ച മാത്രം 15 മില്യൺ പണ്ടിന്റെ ബിസിനസ് നടന്നതായാണ് കണക്കുകൾ.
പലരും മണിക്കൂറുകൾ കാത്തുനിന്നാണ് പബ്ബിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്. ബ്രിട്ടന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് പബ്ബുകൾ ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സർവീസുകൾ. അതിനാൽ പൊലീസിന് തലവേദനയാണെങ്കിലും ഈ ഉണർവും ആവേശവും സർക്കാർ ഒരു പരിധിവരെ പ്രോൽസാഹിപ്പിക്കുന്നുമുണ്ട്.
പത്താം തിയതി മുതൽ ക്വാറന്റീൻ പോലുമില്ലാതെ 60 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കും യഥേഷ്ടം ബ്രിട്ടനിൽ വിഹരിക്കാം. ഇതുകൂടി ആകുന്നതോടെ കൊറോണ വീണ്ടും പഴയപടിയാകുമോ എന്ന ആശങ്കയിലാണ് ഒരുകൂട്ടം ആളുകൾ. എന്നാൽ വിനോദസഞ്ചാര മേഖലകൂടി പ്രവർത്തനം ആരംഭിക്കുമ്പോൾ വിചാരിച്ചതിലും വേഗം സാമ്പത്തികരംഗം പച്ചപിടിക്കുമെന്ന ആശ്വാസത്തിലാണ് സർക്കാർ.
പ്രധാനമന്ത്രി ബോറിസ് ജോൺസണും കിരീടാവകാശിയായ വില്യം രാജകുമാരനുമെല്ലാം ഈ വാരാന്ത്യത്തിൽ ലോക്ക്ഡൗണിന്റെ വിരസതയകറ്റാൻ പബ്ബുകളിലെത്തി. മൂന്നു മാസത്തിനുശേഷം തുറന്ന ബാർബർ ഷോപ്പുകൾക്ക് മുന്നിലും ശനിയാഴ്ച രാവിലെ മുതൽ നീണ്ട ക്യൂ കാണാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല