സ്വന്തം ലേഖകൻ: ഡിസംബർ 31ന് ബ്രെക്സിറ്റ് ട്രാൻസിഷൻ കാലാവധി അവസാനിക്കാനിരിക്കെ ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വീണ്ടും വർധന. ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം സൂചന നൽകി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇംഗ്ലണ്ടില്‍ പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. റസ്റ്റോറന്‍റുകളുടെയും പബ്ബുകളുടെയും പ്രവര്‍ത്തന സമയം കുറച്ചു. ഷോപ്പുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 ആയി ചുരുക്കും.
നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം ചേരുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 ഡോളറായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാവിലെ സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ജോൺസൺ പറഞ്ഞു.
ഡിസംബർ 31ന് ബ്രെക്സിറ്റ് ട്രാൻസിഷൻ കാലാവധി അവസാനിക്കുന്നതോടെ രാജ്യത്തെ തുറമുഖ നഗരങ്ങളിൽ ഗതാഗതം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. അതിർത്തി കടക്കാൻ ആയിരക്കണക്കിനു ട്രക്കുകൾ ദിവസങ്ങൾ കാത്തുകിടക്കേണ്ട സ്ഥിതി സംജാതമായേക്കും എന്നതിനാലാണിത്. ട്രക്കുകൾ കാത്തുകിടക്കുന്നതോടെ മോട്ടോർവേ വഴിയുള്ള യാത്രകളെല്ലാം തടസപ്പെടുകയും ഇത് ലോക്കൽ ട്രാഫിക്കിനെ കൂടുതൽ ഞെരിക്കുകയും ചെയ്യും.
ഡോവർ പോർട്ടിനോടും ചാനൽ ടണലിനോടും ചേർന്നുള്ള കെന്റിലെ മോട്ടോർ വേകളിലും എ- സീരീസ് റോഡുകളിലുമാകും ഇത് ഏറ്റവും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുക. കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി ഓരോ ട്രക്കും അതിർത്തി കടത്തിവിടാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് നിഗമനം. ട്രാൻസിഷൻ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് യൂറോപ്യൻ യൂണിയനുമായി വ്യാപാര ഉടമ്പടി ഒപ്പിടാൻ കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല