സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഉയർന്നത് ആശങ്ക കൂട്ടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,105 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെ രാജ്യ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹെൽപ് ലൈൻ നമ്പരിൽ വിളിച്ചാൽ രണ്ടു മണിക്കൂറിനകം പത്തു മൈൽ അതിർത്തിയിലുള്ള ഡ്രൈവ് ട്രൂ സെന്ററിലോ, വാക്ക് ഇൻ സെന്ററിലോ ടെസ്റ്റിംങ് സാധ്യമായിരുന്ന സാഹചര്യം മാറി. ഡ്രൈവ് ത്രൂ സെന്ററുകളിലും മറ്റും വൻ ക്യൂവാണ്. പലപ്പോഴും കിട്ടുന്ന സെന്ററുകൾ നൂറും നൂറ്റമ്പതും മൈൽ അകലെയും.
ഓൺലൈൻ വഴി ടെസ്റ്റിംങ് കിറ്റുകൾ വരുത്തി ചെയ്യുന്ന ടെസ്റ്റിനും റിസൽട്ടിനായി ഒരാഴ്ചയോളെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതായാണ് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ രോഗികളായവർ 374,228 പേരാണ്. ആകെ മരണം 41,664.
ആളുകൾ കൂട്ടംകൂടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ബിസിനസ് സെന്ററുകളും ഓഫിസുകളുമെല്ലാം സാധാരണ പോലെ പ്രവർത്തനം തുടങ്ങിയതോടെയാണ് ബ്രിട്ടനിൽ കൊവിഡ് വ്യാപനം ശക്തമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല