സ്വന്തം ലേഖകൻ: സോഷ്യൽ കെയർ മേഖലയ്ക്ക് വേണ്ടത്ര ധനസഹായം നൽകാനുള്ള പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി. കൊവിഡ് പ്രതിസന്ധി ഈ മേഖലയുടെ “ഊ ർജ്ജസ്വലത”യെക്കുറിച്ച് വളരെ കയ്പ്പുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതായി സർ സൈമൺ സ്റ്റീവൻസ് ബിബിസിയോട് പറഞ്ഞു.
ഉയർന്ന നിലവാരമുള്ള പരിചരണം ദീർഘകാലത്തേക്ക് എങ്ങനെ നൽകാമെന്ന പ്രശ്നത്തിന് അടിയന്തിരമായി ഉത്തരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിചരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അടിമുടി അഴിച്ചുപണിയാനുള്ള പദ്ധതികൾക്ക് ആക്കം കൂട്ടാൻ കോവിഡ് മഹാമാരി ഒരു അവസരമായി ഉപയോഗിക്കണമെന്നും ബിബിസിയുടെ ആൻഡ്രൂ മാർ പ്രോഗ്രാമിൽ സംസാരിക്കവേ സർ സൈമൺ പറഞ്ഞു.
അഴിച്ചുപണിക്കുള്ള പദ്ധതി ഉടൻ മുന്നോട്ട്‌വക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവുകൾ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ദീർഘകാല ധനസഹായം നൽകുന്നതിനായി പാർട്ടികൾക്ക് അതീതമായ ഒരു പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
ആരോഗ്യ സേവനത്തിന്റെ 72 മത് വാർഷികം ആഘോഷിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് ആദരവ് അർപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ഇന്ന് വൈകുന്നേരം 5 മണിക്ക് കൈകൊട്ടും. കൊറോണ വൈറസ് കാലത്തു് സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും ഒരു കരഘോഷം നൽകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഉദ്യമത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും പങ്കാളിയാകുന്നുണ്ട്.
കോവിഡ് – 19 നെത്തുടർന്നുള്ള അടച്ചു പൂട്ടൽ സമയത്തു എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം പൊതുജനങ്ങൾ എൻ.എഛ്.എസ് സ്റ്റാഫിനെ അഭിനന്ദിക്കാനായി കരഘോഷം മുഴക്കാറുണ്ടായിരുന്നു. ശനിയാഴ്ച യുകെ യിലെ പ്രധാന മന്ദിരങ്ങൾ നീല നിറത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് ആഘോഷത്തിലും അനുസ്മരണത്തിലും പങ്കുചേർന്നു. ഒരു വീഡിയോ സന്ദേശത്തിൽ, ചാൾസ് രാജകുമാരൻ എൻഎച്ച്‌എസ് സ്റ്റാഫിന്റെ വിലയേറിയ ത്യാഗങ്ങൾക്ക് നന്ദി അറിയിച്ചു.
അതിനിടെ എൻഎച്ച്‌എസ് ക്ലീനർമാർ, പോർട്ടർമാർ, ഓഫീസ് ജീവനക്കാർ എന്നിവർ ആശുപത്രികളിൽ “സൂപ്പർ സ്പ്രെഡറുകൾ” ആണെന്ന് രാജ്യത്തിന്റെ ആന്റിബോഡി സ്ക്രീനിംഗ് ഡ്രൈവിന്റെ റിപ്പോർട്ട്. കോവിഡ് വാർഡുകളിലെ ഡോക്ടർമാരെയും നഴ്സുമാരെയും അപേക്ഷിച്ച് യുകെയിലെ ചില ആശുപത്രികളിലെ പശ്ചാത്തല തൊഴിലാളികൾക്ക് ആന്റിബോഡികളുടെ അളവ് വളരെ ഉയർന്നതായി പ്രോഗ്രാം നടത്തുന്ന സർ ജോൺ ബെൽ പറഞ്ഞു.
ഒന്നിലധികം വാർഡുകളിൽ ജോലി ചെയ്തിരുന്ന ഹോസ്പിറ്റൽ ക്ലീനർമാരും പോർട്ടർമാരിലുമാണ് രോഗം പിടിപെട്ടതും അതിനെതിരെ പോരാടിയതും. രണ്ടാമത്തെ തരംഗം വന്നാൽ പിപിഇയും സാമൂഹിക അകലവും ഇത്തരത്തിലുള്ള തൊഴിലാളികൾക്ക് നൽകുന്നതിന് മുൻഗണന നൽകാമെന്ന് ഉറപ്പാക്കാൻ ആശുപത്രികൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല