സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം മൂലം അസാധാരണ സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിൽ. രാത്രിയും പകലും ജാക്കറ്റ് ധരിക്കാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും. കൊടും ചൂടിന് പേരുകേട്ട ഗൾഫ് രാജ്യങ്ങൾ തണുത്ത് വിറക്കുന്നു.
ഒമാൻ, കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലെല്ലാം കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. സാധാരണ അൽപായുസ് മാത്രമുള്ള മഴ ദിവസങ്ങളോളം തുടരുന്നു. ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടെങ്കിലും വലിയ അപകടങ്ങളുണ്ടായില്ല. ഒമാന്‍റെ ഭൂരിപക്ഷം ഭാഗങ്ങളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അസാധാരണമായ തണുപ്പാണ്.
മസ്കത്തിൽ 12 ഡിഗ്രിയാണ് ബുധനാഴ്ചത്തെ താപനില. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്ന് പരിസരവാസികൾ പറയുന്നു. കുവൈത്തിൽ ഏതാനും ദിവസമായി ശക്തമായ തണുപ്പുണ്ട്. മരുപ്രദേശത്ത് മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത്. പകൽ ശരാശരി 15 ഡിഗ്രിയായിരുന്നു താപനില. പകൽ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെയും തുറമുഖ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
യു.എ.ഇയിലും സ്ഥിതി വ്യത്യസ്ഥമല്ല. ദുബൈയിൽ തണുപ്പിന് കുറവില്ല. വടക്കൻ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദുബൈയിൽ 12 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. നട്ടുച്ചക്ക് പോലും പരമാവധി 20 ഡിഗ്രിയാണ് ചൂട്. സൗദി അറേബ്യയിൽ പുതുവർഷാരംഭം മുതൽ കടുത്ത് തുടങ്ങിയ ശൈത്യം ഇപ്പോൾ മൂർദ്ധന്യത്തിലാണ്. ചിലയിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു.
പൊതുവെ ഡിസംബർ രണ്ടാം വാരത്തിൽ തന്നെ തണുപ്പിലമരുന്ന ഖത്തറിൽ ഇക്കുറി ശൈത്യമെത്തിയത് ജനുവരി പിന്നിട്ടാണ്. ഒൻപത് ഡിഗ്രി സെൽഷ്യസാണ് ഖത്തറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ബഹ്റൈനിലും ഒരാഴ്ചയായി കടുത്ത തണുപ്പാണ്. ചൊവ്വാഴ്ച 13 ഗിഡ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. പലയിടങ്ങളിലും പൊടിക്കാറ്റുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല