സ്വന്തം ലേഖകൻ: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വൈറസ് ബാധിത മേഖലയിൽ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ചു. ആർക്കു വൈറസ് ബാധയില്ല. ചൈനയിൽ കൊറോണ ബാധ പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ പരിശോധന ആരംഭിച്ചത്. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. വൈറസ് ഭീഷണയിയുടെ സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെല്ലാം പ്രത്യേക മാസ്കും ഗ്ലൗസും നൽകിയിട്ടുണ്ട്. ഇതിന് പുറമേ അണുവിമുക്തമായ ആംബുലൻസും ഒരുക്കിയിട്ടുണ്ട്.
വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്.
അതിനിടെ ‘കൊറോണ’ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും കൂടി ചെയ്തതോടെ ലോകം അതീവ ജാഗ്രയിലാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ‘കൊറോണ’ എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഈ രീതിയിലുള്ള വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുക താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ ആശങ്ക പരത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല