സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി.
ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തത്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. ഇന്നലെ 2015 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. മൊത്തം 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഹോങ്കോങ്ങിൽ ഇറങ്ങിയ യാത്രക്കാരനിൽ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം 5 നാണു ഡയമണ്ട് പ്രിൻസസ് കപ്പൽ പിടിച്ചിട്ടത്. 2670 യാത്രക്കാരും 1100 ജീവനക്കാരുമുള്ള കപ്പലിലെ 300 പേർക്ക് പ്രാഥമിക പരിശോധനയിൽത്തന്നെ രോഗബാധ കണ്ടെത്തിയിരുന്നു.
ജപ്പാനിൽ വേറെയും 28 പേർക്കു രോഗബാധ സ്ഥിരീകരിച്ചു. ഇവരിൽ 9 പേരെ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് ഒഴിപ്പിച്ച് കൊണ്ടുവന്നതാണ്. ഇതിനിടെ ചൈനയിലെ ഹ്യൂബെയ്ക്കു പുറമെ സെജിയാങ് പ്രവിശ്യയിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ പ്രഖ്യാപിച്ചു.
കേരളത്തില്‍ പലയിടങ്ങളിലും ഉണ്ടായിരുന്ന നിരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു. പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുന്നു. നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല