സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി പുതിയ പ്രഖ്യാപനവുമായി ഹോം സെക്രട്ടറി. കൊറോണ വൈറസ് വ്യാപനം മുലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ വിസ രണ്ട് മാസത്തേക്ക് കൂടി നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിനായി യാത്രാ വിലക്കും സമ്പൂർണ്ണ ലോക്ക് ഡൌണും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം.
വിനോദസഞ്ചാരികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ആശ്വാസമാകുന്നതാണ് ചൊവ്വാഴ്ചത്തെ പ്രഖ്യാപനം. തങ്ങളുടെ വിസകൾ ഉടൻ അവസാനിക്കുമെന്ന് കാണിച്ച് ബ്രിട്ടനിലെ ഹൈക്കമ്മീഷനെ സോഷ്യൽമീഡിയ വഴി രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർ വിവരമറിയിച്ചിരുന്നു.
സർക്കാർ ആളുകളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമാണ് മുൻഗണന നൽകുന്നത്. പുറത്ത് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ അവർ ശിക്ഷിക്കപ്പെടില്ല. വിസ പുതുക്കുന്നതിലൂടെ ഞങ്ങൾ ആളുകളുടെ മനസ്സമാധാനം ഉറപ്പാക്കുകയാണ്. അവർ ചെയ്യുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരട്ടെയെന്നും ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി പറഞ്ഞു.
ജനുവരി 24ന് ശേഷം വിസാ കാലാവധി അവസാനിക്കുന്ന സ്വയം നിരീക്ഷണത്തിൽ കഴിയുന്നത് മൂലമോ രാജ്യം വിടാൻ കഴിയാത്തവർ പേടിക്കേണ്ടതില്ല. ഇവരുടെ വിസ മെയ് അവസാനം വരെ നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുള്ളത്.
സാഹചര്യം നിരീക്ഷിച്ച ശേഷം അനിവാര്യമെങ്കിൽ കൂടുതൽ കാലത്തേക്ക് വിസ നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്നും ഹോം സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ വിസ നീട്ടിക്കിട്ടുന്നതിന് വേണ്ടി ഹോം ഓഫീസറെ ബന്ധപ്പെട്ടിട്ടുള്ളവർ അതിർത്തിയിലെ നിയന്ത്രണങ്ങൾ നീങ്ങി വിമാന സർവീസ് പുനരാംഭിക്കുന്നതോടെ മടങ്ങിപ്പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്
ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചു. 72 കാരനായ ചാള്‍സിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും നിലവില്‍ ഐസൊലേഷനിലാണ് ചാള്‍സ് ഉള്ളതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക വസതി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആണ്. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്.
യു.കെയില്‍ നിലവില്‍ 8000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 422 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം 89 പേരാണ് യു.കെയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല