സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,313 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു. ആകെ 41,903 പേർക്കാണ് ബ്രിട്ടനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത ഈസ്റ്റർ ഞായറാഴ്ചയോടെ പൂർണ ശക്തി പ്രാപിക്കുമെന്നും ഒരു ദിവസം ആയിരത്തോളം മരണങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും
ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. രോഗികൾക്കും എൻഎച്ച്‌എസ് ജീവനക്കാർക്കും ഏപ്രിൽ അവസാനത്തോടെ ഒരു ലക്ഷം വരെ വൈറസ് പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മരണങ്ങളുടെയും കേസുകളുടെയും എണ്ണം കൂടുന്നതിനിടെ ബോറിസ് ജോൺസൺ വെള്ളിയാഴ്ച സ്വയം ഒറ്റപ്പെടലിൽ നിന്ന് പുറത്തുവരില്ലെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റ് വസതിയിൽ സ്വയം ഒറ്റപ്പെടുകയായിരുന്നു. സെൽഫ് ഐസൊലേഷനിൽ കഴിയുകയായിരുന്ന മാറ്റ് ഹാൻകോക് വ്യാഴ്ചയാണ് ഔദ്യോഗിക കൃത്യനിര്വഹണത്തിന് ഓഫീസിലെത്തിയത്.
കിഴക്കൻ ലണ്ടനിൽ എൻഎച്ച്‌എസ് നൈറ്റിംഗേൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചാൾസ് രാജകുമാരൻ സ്കോട്ട്‌ലൻഡിലെ തന്റെ വീട്ടിൽ നിന്ന് വീഡിയോ ലിങ്ക് വഴി ആശുപത്രി ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു, വെറും ഒൻപത് ദിവസത്തിനുള്ളിൽ എക്‌സെൽ സെന്ററിനെ 4,000 ബെഡ് ആശുപത്രിയാക്കി മാറ്റിയ മിലിട്ടറി അംഗങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
യൂറോപില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിന്‍ ലോക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് രാജ്യത്ത് 15 ദിവസം കൂടി ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും സ്‌പെയിനില്‍ പൊതുവെ കോവിഡ് മരണങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ടുണ്ട്.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസില്ലാക്കുന്നുവെന്നും എല്ലാവര്‍ക്കും കഷ്ടപ്പാടുകളുടെ ദിനങ്ങളാണെന്നുമാണ് ജനങ്ങളെ അഭിസംബോധന ചെയ്യവേ സ്്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞത്. നിലവില്‍ ഏപ്രില്‍ 11 വരെയായിരുന്നു സ്‌പെയിനില്‍ ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. ഇതാണ് 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ ശ്രമിക്കുന്നത്. ഇതിന് സ്പാനിഷ് മന്ത്രിസഭയുടേയും കോണ്‍ഗ്രസിന്റേയും അനുമതി ലഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ 7026 പുതിയ കോവിഡ് രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌പെയിനിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,24,736ലെത്തി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിയെ(1,19,827) മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 809 പേര്‍ കോവിഡ് ബാധിച്ചതോടെ സ്‌പെയിനില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,744 ആയി.
അതേസമയം ദിവസേനയുള്ള മരണത്തിന്റെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് സ്‌പെയിന് ആശ്വാസകരമാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച 950 പേരും വെള്ളിയാഴ്ച്ച 932 പേരുമാണ് സ്‌പെയിനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച്ച മരണസംഖ്യ 809 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് മരണ നിരക്ക് കുറയുന്നതെന്നാണ് സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്.
ഫ്രാൻസിൽ ഒറ്റ ദിവസം 1355 പേർ മരിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലെ നഴ്സിങ് ഹോമുകളിൽ നൂറുകണക്കിനു രോഗികൾക്കു ജീവൻ നഷ്ടമായ വിവരം പുറത്തുവന്നതോടെ ആകെ മരണം 5,000 കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,507 പേരാണ് ഫ്രാൻസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കേസുകളുടെ എണ്ണം 82,165.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല