സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് വിദേശത്ത് ഇതുവരെ 210 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി. ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്-19 മൂലം മരണമടഞ്ഞത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അക്ഷരാര്‍ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോർജാ(45)ണ് ജിദ്ദയിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സിമി അവധിക്ക് നാട്ടിൽ വന്ന ശേഷം 2019 മാർച്ചിലാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയിൽ.
സിമിയെ കൂടാതെ, മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോൺ(38), കൊണ്ടോട്ടി സ്വദേശി അലി രായിൻ(49), കൊല്ലം പതാരം സ്വദേശി രാജു(56) എന്നിവരാണ് മരിച്ചത്. ഡൊമനിക് രണ്ടാഴ്ചയായി ദവാദമി ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്നഅലി രായിൻ മക്കയിലാണ് മരിച്ചത്. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്.
ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 41ആയി. 164 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.
പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52), കണ്ണൂർ കതിരൂർ സോഡാമുക്ക് ബൈത്തുൽ ഖൈറിൽ മമ്മൂട്ടി മൂപ്പൻ( 69), മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശി മൂർക്കോത്തിൽ സുന്ദരം(63) എന്നിവരാണ് കുവൈത്തിൽ മരിച്ചത്. പാലക്കാട് പുലാമന്തോൾ സ്വദേശി പി ടി എസ് അഷ്‌റഫ് (56), മലപ്പുറം ചങ്ങരംകുളം പോക്കൂർ അറയ്ക്കൽ ബാവ മകൻ മൊയ്തീൻകുട്ടി (52) എന്നിവരാണ് യുഎഇയിൽ മരിച്ചത്. ഒമാനിൽ സന്ദർശന വിസയിൽ എത്തിയ കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ് (68) ആണ‍് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല