സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,066,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 367,541 ആയി ഉയർന്നു. 2,686,343 പേർക്കാണ് ഇതുവരെ രോഗ മുക്തി.
അതേസമയം അമേരിക്കയില്‍ രോഗ വ്യാപനം മാറ്റമില്ലാതെ തുടരുന്നു.
ആകെ മരണ സംഖ്യയില്‍ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് 23843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലില്‍ പുതുതായി സ്ഥിരീകരിച്ചത് 29,526 കേസുകളാണ്. അമേരിക്കയില്‍ 25,069 കേസുകളും. വെള്ളിയാഴ്ച ബ്രസീലിൽ 24,151 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അമേരിക്കയിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകൾ ബ്രസീലിലേതിനേക്കാൾ കുറവാണ്. 22,658.
ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം അമേരിക്കയില്‍ 17.94 ലക്ഷമായി. 1212 പേരാണ് അമേരിക്കയില്‍ ഒറ്റ ദിവസം മരണപ്പെട്ടത്. ബ്രസീലിലാവട്ടെ 1180 പേരും. 3.87 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 4374 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്. എന്നാല്‍ ബ്രസീലില്‍ 29,526 ആയി മരണം.
ടെസ്റ്റിങ്ങുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നതിനാല്‍ ബ്രസീലില്‍ കേസുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് വിദഗ്ദർ പറയുന്നു.
അതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം നിർത്തലാക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കോവിഡ്-19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നാരോപിച്ചാണ് നടപടി. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്ക നല്‍കിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്. 30 ദിവസത്തിനകം പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ സംഘടനയില്‍ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം തടയുന്നതില്‍ വീഴ്ച വരുത്തി ചൈനയുടെ കളിപ്പാവയായി മാറി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു.
ലോകമെങ്ങും കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയും 37 രാജ്യങ്ങളും ചേര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാനായി പുതിയ സഖ്യമുണ്ടാക്കി. വാക്സിന്‍ കണ്ടെത്തുക, ടെസ്റ്റുകളും പരിശോധനയും വര്‍ധിപ്പിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല