സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62 ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,195,267 പേർക്കാണ് ലോകമൊട്ടാകെ രോഗം സ്ഥിരീകരിച്ചത്. 371,582 പേർ മരിച്ചപ്പോൾ 2,759,965 പേർ രോഗമുക്തി നേടി.
ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 498,440 കേസുകളാണ് നിലവില്‍ ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
24 മണിക്കൂറിനുള്ളില്‍ 956 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്.ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,834 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28843 പേരുമാണ് ഇതുവരെ മരിച്ചത്.
അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്. അമേരിക്കയില്‍ 17,69,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,03685 പേരാണ് ഇതുവരെ മരിച്ചത്.
ചൈനയിലെ വുഹാനിൽ നിന്നു കൊറോണ വൈറസ് ലോകമാകെ പടർന്നപ്പോൾ ദക്ഷിണ കൊറിയ, തായ്‌വാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ രോഗത്തെ വിജയകരമായി നിയന്ത്രിച്ചത് വാർത്തയായിരുന്നു. എന്നാൽ ചൈനയുമായി വലിയൊരു ഭാഗം അതിർത്തി പങ്കിടുന്ന വിയറ്റ്നാമിലേക്കാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
പത്തു കോടിയോളം ജനസംഖ്യയുള്ള വിയറ്റ്നാമിൽ ഇതുവരെ 328 പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടു മരണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. ലോകരാജ്യങ്ങളിൽ ഇടത്തരം വരുമാനം മാത്രമുള്ള ഒരു രാജ്യമാണ് വിയറ്റ്നാം. മൂന്നാഴ്ച ലോക്ഡൗണിനു ശേഷം ഏപ്രിൽ അവസാനത്തോടെയാണ് സാമൂഹിക അകലം പാലിച്ചുള്ള നിയന്ത്രണങ്ങൾ വിയറ്റ്നാമിൽ നിലവിൽ വന്നത്. കഴിഞ്ഞ 41 ദിവത്തിനിടെ സമ്പർക്കം വഴി ആർക്കും രോഗം പിടിപ്പെട്ടിട്ടില്ല. ജനജീവിതം പതുക്കെ സാധാരണനിലയിലേക്ക് ആകുകയാണ്.
പല രാജ്യങ്ങളും എന്തുചെയ്യണമെന്ന് അറിയാതെ കുഴയുമ്പോൾ കോവിഡ് പ്രതിരോധത്തിൽ വിയറ്റ്നാം എങ്ങനെ ഈ നേട്ടം കൈവരിച്ചു എന്നു സംശയിക്കുന്നവർക്കുള്ള മറുപടിയും ആരോഗ്യ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. സർക്കാരിന്റെ അതിവേഗം, ഫലപ്രദമായ ക്വാറന്റീൻ, രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിലെ കാർക്കശ്യം, ജനങ്ങളുമായുള്ള ഫലപ്രദമായ ആശന വിനിമയം എന്നീ കാര്യങ്ങളാണ് രാജ്യത്തെ തുണച്ചത്.
ആരോഗ്യ മേഖലയുടെ ആധുനികവൽക്കരണത്തിൽ അധികമൊന്നും മുൻപോട്ടു പോകാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ലോകബാങ്കിന്റെ കണക്കനുസരിച്ച് 10,000 ആളുകൾക്ക് എട്ട് ഡോക്ടർമാർ മാത്രമാണ് വിയറ്റ്നാമിൽ ഉള്ളത്.
പകർച്ചവ്യാധികളെ നേരിട്ടിട്ടുള്ളതിന്റെ മുൻകാല അനുഭവങ്ങളും കോവിഡ് പ്രതിരോധത്തിനു വിയറ്റ്നാമിനു തുണായായി. 2002ലെ സാർസ്, പിന്നീടു പടർന്നുപിടിച്ച ഏവിയൻ ഇൻഫ്ലുവൻസ തുടങ്ങിയവയെല്ലാം വിജയകരമായി പ്രതിരോധിച്ച ചരിത്രമാണ് വിയറ്റ്നാമിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല