സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയുമായി അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇളവുവരുത്തണമെന്നും അമേരിക്കക്ക് കോവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആവശ്യം. ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ച് മണിക്കൂറുകള്‍ക്കകം അമേരിക്ക വന്‍ തോതില്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കിയിരുന്നു.
“ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളത്. അതാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അത്ഭുതമെന്നേ പറയാനുള്ളൂ. ഞായറാഴ്ച്ച ഞാന്‍ അദ്ദേഹവുമായി(മോദി) ഫോണില്‍ സംസാരിച്ചു. മരുന്ന് നല്‍കില്ലെന്നാണെങ്കില്‍ അക്കാര്യം നേരിട്ട് പറയണം. അങ്ങനെയാണെങ്കില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വരും,” എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ ഉപയോഗിക്കാമെന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ഇതൊന്നും കണക്കാക്കാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ പ്രയോഗിക്കാമെന്നാണ് ട്രംപിന്റെ ഉപദേശം. അമേരിക്ക മാത്രമല്ല ശ്രീലങ്കയും നേപാളും അടക്കമുള്ള നിരവധി രാജ്യങ്ങളും ഇതേ മരുന്ന് കയറ്റി അയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്.
നിയന്ത്രണം പൂർണമായും നീക്കിയിട്ടില്ല, നിലവിൽ യുഎസ്സിൽ നിന്നുള്ള ഓർഡറുകൾ ക്ലിയർ ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടർന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്-19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കോറോണ രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദ്ദേശിച്ചത്. ഇത് പ്രകാരം 24 മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്‍ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ മാർച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല