സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇത്തവണ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാകുമെന്നാണ് സൂചന.
ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയേക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ജില്ലാനന്തര യാത്രകള്‍ കൂടുതല്‍ അനുവദിക്കും.
ജൂണിന് ശേഷമേ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലാകൂകയുള്ളു. അതുവരെ സ്പഷ്യല്‍ ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലാം ഘട്ടത്തിലും ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞു തന്നെ കിടക്കും. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരും.
നേരത്തെ മഹാരാഷ്ട്ര, മിസോറാം, പഞ്ചാബ് തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്താമായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ എന്ന് അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17ലേക്കും നീട്ടുകയായിരുന്നു.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടുന്നത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല