സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 11264 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്ക് 4.51 ശതമാനത്തില്‍നിന്നു 47.40 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 86,422 പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 265 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,763 ആയി. 82,370 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4971 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്(62,228), തമിഴ്‌നാട്(20246), ഡല്‍ഹി(17386), ഗുജറാത്ത്(15934), രാജസ്ഥാന്‍(8365) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.
സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും വലിയ ജനസഖ്യ കാരണം പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യം. വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.
രാജ്യം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ, സാമ്പത്തിക പാക്കേജുകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചാണ് ഒന്നാം വാർഷിക സന്ദേശത്തിൽ പ്രധാനമന്ത്രി പരാമർശിച്ചത്. സാമ്പത്തിക പരിഷ്കരണത്തിന് കാര്യത്തിലും കോവിഡിനെ നേരിട്ടതിലും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികൾ വലിയ ദുരിതത്തിലാണ് കടന്നുപോയത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം വലിയ ദുരന്തത്തിലേക്ക് നമ്മെ എത്തിച്ചില്ല. കോവിഡിനെ നാം ഫലപ്രദമായി നേരിട്ടു. ആരോഗ്യരംഗത്ത് നമുക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ട് എന്നാൽ ജനസംഖ്യ പെരുപ്പം കാരണം അതിന്‍റെ ഗുണം കിട്ടിയിട്ടില്ല. ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നിട്ടുണ്ട്.
മുമ്പ് കണ്ട രീതിയില്ലല്ലേ ഇപ്പോൾ മറ്റു രാജ്യങ്ങൾ നമ്മെ കാണുന്നത്. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യക്കാരുടെ ശക്തിയും കഴിവും താരതമ്യപ്പെടുത്താൻ കഴിയാത്തതാണെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ കത്തിൽ പരാമർശിച്ചു എന്നതാണ് സന്ദേശത്തിലെ ഒരു പ്രത്യേകത. മറ്റൊന്ന് ആഭ്യന്തരവകുപ്പും ധനകാര്യ വകുപ്പും അല്ലാതെ മറ്റൊരു വകുപ്പിന്റേയും നേട്ടങ്ങൾ മോദി ഉയർത്തി കാണിച്ചില്ല എന്നതും ശ്രദ്ധേയമായി.
തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന തുടരുകയാണ്. 24 മണിക്കൂറിനിടെ 938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 21,184 ആയി.
ചെന്നൈയിൽ മാത്രം ഇന്ന് 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 13,980 ആയി.
കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, കർണാടകത്തിൽ ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 2922 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് ഇന്ന് ഒരാൾ കൂടി കർണാടകത്തിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.
ഡൽഹിയിൽ 1106 പുതിയ കേസുകളും 13 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 17386ഉം മരണം 398ഉം ആയി. ഉത്തരാഖണ്ഡിൽ 102ഉം അസമിൽ 30ഉം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിൽ 4 മരണവും 275 കേസുമാണ് അവസാനം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 15944ഉം രാജസ്ഥാനിൽ 8365ഉം ആണ് ആകെ കോവിഡ് രോഗികൾ.
പൈലറ്റിന് കൊവിഡ്: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പൈലറ്റിന്‍റെ സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാൽ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള ഫലം വന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ എല്ലാം ക്വാറന്റൈനിലാക്കി. ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനായി മറ്റൊരു വിമാനം മോസ്കോയിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല