സ്വന്തം ലേഖകൻ: ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8171 പോസിറ്റീവ് കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 198706 ആയി. 5598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേർ രോഗമുക്തരായി.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കണക്കുകളിലെ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുകയാണെന്നും, മരണനിരക്ക് കുറയുകയാണെന്നും അറിയിച്ചു.
ഏപ്രിൽ 15ന് 11.42 ശതമാനമായിരുന്നു രോഗം ഭേദമായവരുടെ നിരക്ക്. പിന്നീടത് പടിപടിയായി ഉയർത്തി 48.19 ശതമാനത്തിൽ എത്തിനിൽക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മരണനിരക്ക് ഏപ്രിൽ 15ന് 3.3 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 2.83 ശതമാനമായി കുറഞ്ഞുവെന്നും അറിയിച്ചു. കേസുകൾ അധികമായി നിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും വിശദീകരിച്ചു.
രാജ്യത്തെ ഓരോ രണ്ട് കോവിഡ് മരണങ്ങളിലും ഓരാള്‍ പ്രായമേറിയ ആളായിരിക്കുമെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. മാത്രമല്ല കോവിഡ് ബാധിച്ച് മരിച്ചവരില്‍ 73 ശതമാനം ആളുകള്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, മറ്റ് ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണെങ്കിലും ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യരുതെന്നും രാജ്യത്തെ ആകെ ജനസംഖ്യ കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധ കൂടുതലുള്ള 14 രാജ്യങ്ങളെ എടുത്ത് നോക്കിയാല്‍ ഇന്ത്യയെ അപേക്ഷിച്ച് 22.5 ശതമാനം അധികം കേസുകളാണ് ഈ രാജ്യങ്ങളില്‍ ഉള്ളത്. മാത്രമല്ല മരണ നിരക്ക് ഇന്ത്യയേ അപേക്ഷിച്ച് 55.2 ശതമാനം അധികമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
കോവിഡില്‍ നിന്ന് മുക്തരാകുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. നിലവില്‍ 95,527 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തരായത്. 48.07 ശതമാനമാണ് ഇപ്പോഴത്തെ റിക്കവറി നിരക്കെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കൊവിഡ് രോഗികള്‍. ഇന്ന് മാത്രം 1091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 13 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. സംസ്ഥാനത്ത് ഇതുവരെ 24586 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ഇന്ന് 536 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 10680 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയും ദല്‍ഹിയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ദല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരം കവിഞ്ഞു. മഹാരാഷ്ട്രയില്‍ 70000 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു
കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ഇന്നലെ രാത്രി പത്തുമണിയോടെയാണ് മരിച്ചത്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിസ്മി ഗുരുതരാവസ്ഥയിലായിരുന്നു.
പുനലൂര്‍ സ്വദേശി സ്‌കറിയ മാത്യുവിന്റെ മകളാണ്. മൂന്ന് മാസം മുന്‍പാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ബിസ്മിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ബിസ്മിക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഉച്ചയോടെ ബിസ്മിയെ സുഹൃത്തുക്കള്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടനിലയില്‍ തുടര്‍ന്ന ബിസ്മി ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല