സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 9304 കൊവിഡ് കേസുകള്‍. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇതോടെ ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. 6075 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1,04,107 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ത്യയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മഹാരാഷ്ട്രയിലാണ്. 2560 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മുംബൈയില്‍ മാത്രം 1276 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 122 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. 2587 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 74,860 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.
തമിഴ്‌നാട്ടില്‍ 25000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിന് മുകളില്‍ കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 23,645 ആണ്. ട്രെയിനുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും വിമാനങ്ങളിലും സംസ്ഥാനത്തെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ വെച്ചിരുന്നില്ല.
അതിനിടെ ഡൽഹിയിലെ 8 കോവിഡ് ലാബുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായി സാമ്പിളുകൾ ശേഖരിച്ചതിനാണ് നടപടി ലാബിലെ ജീവനക്കാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തു. ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്.ഇവിടെ രോഗികൾ 18117 ഉം മരണ സഖ്യ 1122 ആയി.
4242718 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്‍റൈനില്‍ പോകാൻ നിർദ്ദേശം നൽകി. സെക്രട്ടറിയുടെ സമ്പർക്ക പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല