1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂ‍ർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം. ഇതാണ് പൊസീറ്റീവായ ജില്ല തിരിച്ചുള്ള കണക്ക്.

ഈ 29 പേരിൽ 21 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോ​ഗ്യപ്രവർത്തകയാണ്. 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

630 പേ‍ർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെൻ്റിനൽ സ‍ർവലൈൻസിൻ്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു.

സംസ്ഥാനത്ത് ബുക്കിങ് സംവിധാനം തയ്യാറായാല്‍ ബിവറേജസ് തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ക്ലബുകളില്‍ മദ്യവും ഭക്ഷണവും നല്‍കാന്‍ അനുമതി നല്‍കും. ഒരു സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ വരില്ലെന്ന് ഉറപ്പുവരുത്തി മെമ്പര്‍മാര്‍ക്ക് ഭക്ഷണവും മദ്യവും മെമ്പര്‍മാര്‍ക്ക് മാത്രം വിതരണം ചെയ്യാമെന്ന നിബന്ധനയോടെയാണ് അനുമതി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്…

മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്.ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും.

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അതിർത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ വേണം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയം നിയന്ത്രമണം ബാധകമല്ല. ഇലക്ട്രീഷൻമാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം. സമീപജില്ലകൾ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ കൈപ്പറ്റണം. എന്നാൽ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കർശനനിയന്ത്രണം ബാധകമാണ്.

ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഇരുചക്ര വാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടൂ. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം. ചികിത്സാർത്ഥമുള്ള യാത്രകളിൽ ഈ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാവും. 65 വയസിന് മേലെ പ്രായമുള്ളവർ, പത്ത് വയസിന് താഴെ പ്രായമുള്ളവർ, ​ഗർഭിണികൾ മറ്റു ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവ ചികിത്സയ്ക്ക് അല്ലാതെ പുറത്തേക്ക് ഇറങ്ങരുത്.

മാളുകൾ അല്ലാത്ത ഷോപ്പിം​ഗ് കോപ്ലക്സുകളിൽ ആകെയുള്ള കടകളുടെ പകുതി കടകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കാം. ഇക്കാര്യം പ്രാദേശിക തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചർച്ച ചെയ്തു തീരുമാനിക്കണം. എയർകണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല. മുൻകൂടി ബുക്ക് ചെയ്തു വേണം ബാർബർ ഷോപ്പിലേക്ക് വരാൻ. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി ഒൻപത് വരെ പ്രവർത്തിപ്പിക്കാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.

ബെവ്കോ മദ്യവിൽപന ശാലകൾ ഓൺലൈൻ ബുക്കിം​ഗ് സജ്ജമാകുന്ന മുറയ്ക്ക് പാർസൽ സർവ്വീസിനായി തുറക്കാം. ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും നിയന്ത്രണം ബാധകമാണ്. ഒരേസമയം അഞ്ചു പേരിൽ കൂടുതലുണ്ടാവില്ല എന്ന നിബന്ധന പാലിച്ച് മെംബർമാർക്ക് മദ്യവും ആഹാരവും പാർസലായി നൽകാം. ടെലിഫോൺ വഴിയോ മറ്റു വഴിയോ ഇതിനായി ക്ലബുകൾ ബുക്കിം​ഗ് സജ്ജമാക്കണം. കള്ളുഷാപ്പുകളിലും പാർസലായി കള്ളും ഭക്ഷണവും നൽകാം.

സർക്കാർ ഓഫീസുകളിൽ എല്ലാ വിഭാ​ഗം ജീവനക്കാരുടേയും അൻപത് ശതമാനം ഹാജരാവണം ബാക്കിയുള്ളവർ വീടുകളിൽ ഇരുന്ന് ഓൺലൈനായി ജോലി ചെയ്യണം. മേലുദ്യോ​ഗസ്ഥൻ ആവശ്യപ്പെട്ടാൽ ഇവർ ഓഫീസിലെത്തണം. ഇനിയൊരു ഉത്തരവ് വരും വരെ ശനിയാഴ്ച കൂടി സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഔദ്യോ​ഗിക ഐഡി കാർഡ് കാണിച്ച് യാത്ര ചെയ്യാം.

ലോക്ക് ഡൗൺ കാരണം ഇതുവരെ ഓഫീസിലെത്താൻ സാധിക്കാത്ത സർക്കാർ ഉദ്യോ​ഗസ്ഥർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലയിലേക്ക് എത്തണം. എന്നിട്ടും മടങ്ങാൻ സാധിച്ചില്ലെങ്കിൽ ഇവർ ഇപ്പോൾ തങ്ങുന്ന ജില്ലാ കളക്ടറെ ബന്ധപ്പെട്ടണം. പരീക്ഷാ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി സർക്കാർ, സ്വകാര്യ, എയ്ഡഡ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. ഇവയ്ക്ക് ശനിയാഴ്ചത്തെ അവധി ബാധകമല്ല.

വിവാഹചടങ്ങുകൾ പരമാവധി അൻപത് ആളുകളെ വച്ചും അനുബന്ധ ചടങ്ങുകൾ പത്ത് പേരെ വച്ചും നടത്തുക. മരണാനന്തര ചടങ്ങുകളിൽ ഇരുപത് ആളുകൾക്ക് വരെ പങ്കെടുക്കാം. ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞു കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുക. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. അനുവദനീയമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പാക്കാൻ ഉദ്യോ​ഗസ്ഥർക്ക് അധികാരമുണ്ട്.

നേരത്തെ യാത്ര തുടങ്ങി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ പറ്റാതെ വരുന്നവർക്ക് രാത്രിയാത്രയിൽ ഇളവുണ്ടാവും. സ്വർണം, പുസ്തകം തുടങ്ങി ആളുകളുടെ കരസ്പർശം കൂടുതലായി ഉണ്ടാവുന്ന ഇടങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അണുനശീകരണം കൃത്യമായി നടത്താനം ശ്രദ്ധിക്കണം.

ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ബാധകമാണ്. ചരക്കുവാഹന ​ഗതാ​ഗതം, തുടർച്ചയായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാർ എന്നിവർക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പൊലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ.

ഹോട്ട് സ്പോട്ടിൽ കൂടുതൽ നിയന്ത്രണവും നിരീക്ഷണവും നടപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. ലോക്ക് ഡൗൺ നിർദേശം ലം​ഘിക്കുന്നവർക്കെതിരെ ഐപിസി, ദുരന്തനിവാരണ നിയമം, മറ്റു ചട്ടങ്ങൾ എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കണം.

മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിൻ ഇരുപതാം തീയതി ദില്ലിയിൽ നിന്നും പുറപ്പെടും. പഞ്ചാബ്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, ഒഡീഷ, ബീഹർ എന്നിവടങ്ങളിൽ നിന്നും വൈകാതെ സ്പെഷ്യൽ ട്രെയിനുകൾ ഓടും. 1200 യാത്രക്കാർ ആവുന്ന മുറയ്ക്കാണ് റെയിൽവേ ട്രെയിൻ അനുവദിക്കുന്നത്. ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് നോർക്ക റൂട്ട്സ് വഴി ബുക്ക് ചെയ്യാം. ട്രെയിൻ തയ്യാറായാൽ അവർക്ക് ഫോൺ വഴി സന്ദേശം ലഭിക്കും ഇതു കേരളത്തിൽ പ്രവേശിക്കാനുള്ള പാസായും കണക്കാക്കാം.

ഇതുവരെ 5115 പേരാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇന്നു മുതൽ ജൂൺ രണ്ട് വരെ 38 വിമാനങ്ങൾ കേരളത്തിലേക്ക് വിദേശത്ത് നിന്നും സർവ്വീസ് നടത്തും. യുഎഇ – 8, സൗദി അറേബ്യ – 4, ഒമാൻ 6, ഖത്തർ – 3, കുവൈത്ത് – 2 എന്നീ രാജ്യങ്ങളിൽ നിന്നുമായി ഇത്രയും സർവ്വീസുകൾ ഉണ്ടാവും. ഇതു കൂടാതെ ബഹറിൻ ,പിലിപ്പൈൻസ്, മലേഷ്യ, യുകെ,യുഎസ്എ, ഓസ്ട്രേലിയ,അർമേനിയ, ഉക്രൈൻ, റഷ്യ, സിം​ഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഒരോ വിമാനങ്ങൾ കേരളത്തിലെത്തും. 6530 പേർ വിമാനമാർ​ഗം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നോർക്ക റൂട്ട്സ് പ്രവാസി – വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുകൾക്ക് നൽകിവരുന്ന ഇൻഷുറനസ് തുക ഇരട്ടിയാക്കി. അപകടമരണം സംഭവിച്ചാലുള്ള ഇൻഷുറൻസ് തുക രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമായും അം​ഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷത്തിൽ നിന്നും രണ്ടായും ഉയർത്തി. എന്നാൽ പ്രവാസി ഇൻഷുറൻസ് കാർഡിനുള്ള അപ്ലീക്കേഷൻ ഫീ കൂട്ടുന്നില്ല.

മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ ന​ഗരങ്ങളിലും പൊലീസിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് രൂപം നൽകും. ​ഗ്രാമീണ മേഖലകളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒപ്പം പൊലീസ് സൗജന്യമായി മാസ്ക് നൽകുകയും ചെയ്യും. മാസ്ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 1344 കേസുകളെടുത്തു. ക്വാറൻ്റൈൻ ലംഘിച്ച 16 പേർക്കെതിരെ ഇന്ന് കേസും രജിസ്റ്റർ ചെയ്തു.

കണ്ടൈൻമെൻ്റ് മേഖലയിലടക്കം ജില്ല വിട്ടു യാത്ര ചെയ്യാനുള്ള പാസ് റദ്ദാക്കും. അത്യാവശ്യ കാര്യങ്ങൾക്കായി രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ പൊലീസ് പാസ് വാങ്ങണം. കൊവിഡ് 19 ബാധ ഉണ്ടെന്ന് വ്യക്തമായിട്ട് അബുദാബിയിൽ നിന്നും തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതെയിരിക്കുകയും ചെയ്ത മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രവർത്തനം മാറ്റുകയാണ്. ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്ന സംവിധാനം ഇന്ന് നിലവിൽ വന്നു. മെയ് 12-നാണ് പ്രധാനമന്ത്രി ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളിലായി ധനമന്ത്രി ഇതിൻ്റെ വിശദാംശങ്ങൾ അറിയിച്ചു.

സൗജന്യറേഷനടക്കം കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി എത്തുന്നത് മൊത്തംപാക്കേജിൻ്റെ അഞ്ച് ശതമാനം വരില്ല. ഒരു ലക്ഷം കോടിയിൽ താഴെ മാത്രമാണ് ജനങ്ങൾക്ക് നേരിട്ട് കിട്ടുന്നത്. ഒന്നരലക്ഷം കോടിയുടെ നികുതിയിളവ് കോർപറേറ്റുകൾക്ക് മാത്രമായി നൽകിയിട്ടുണ്ട്.

തന്ത്രപ്രധാനമേഖലകളിൽ മാത്രമായി പൊതുമേഖലാ സ്ഥാപനങ്ങളെ പരിമിതപ്പെടുത്തും എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഇതൊന്നും കൊവിഡുമായി ബന്ധപ്പെട്ട കാര്യമല്ല. പൊതുജനാരോ​ഗ്യവുമായി ബന്ധപ്പെട്ട ഒരു പാക്കേജ് വന്നിട്ടില്ല. എന്തായാലും പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാണ് കേരള സർക്കാരിൻ്റെ നിലപാട്.

2018-19 സാമ്പത്തിക വർഷത്തിൽ ഉത്പാദനമേഖലയിൽ 11 ശതമാനം വളർച്ച കേരളം കൈവരിച്ചു. ഇതിൽ നിർണായക പങ്കുവഹിച്ചത് ചെറുകിട ഇടത്തരം വ്യാപാരങ്ങളാണ്. ഈ മേഖലയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യം ഉറപ്പാക്കാൻ കേരളം സ്വതര നടപടികൾ സ്വീകരിക്കും. കശുവണ്ടി മേഖള ഉൾപ്പെടെ ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങൾ വായ്പകളടക്കമുള്ള സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. വികസന പ്രാപ്തിയുള്ള ചെറുകിട സംരങ്ങൾക്കായി കേന്ദ്രസർക്കാർ മദർഫണ്ടും, ഡോട്ടർ ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കേരളത്തിൽ ഫലപ്രദമായി നടപ്പാക്കും.

മഹാത്മാ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 40000 കോടി വർധിപ്പിച്ചത് കേരളം പൂർണമായും ഉപയോ​ഗിക്കും. നബാർഡ് വഴി ലഭിക്കുന്ന തുക കേരള ബാങ്കും, സഹകരണബാങ്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് ഫലപ്രദമായി വിനിയോ​ഗിക്കാൻ വേണ്ട നടപടി സ്വീകരിക്കും.

സംസ്ഥാനങ്ങളുടെ അഭ്യന്തരവരുമാനം കൊവിഡ് പ്രതിസന്ധിയിൽ കുത്തനെ കുറഞ്ഞു അതിനാൽ വായ്പാ പരിധി ഉയർത്തിയാലും ചെറിയ പ്രയോജനമേ ലഭിക്കൂ. കേന്ദ്രം അഭ്യന്തര വരുമാനത്തിൻ്റെ അഞ്ചര ശതമാനം കടമെടുക്കാൻ തീരുമാനിച്ചു. സംസ്ഥാനങ്ങൾക്ക് നിബന്ധകൾക്ക് അനുസരിച്ച് മാത്രമേ കടമെടുക്കാനാവൂ എന്നത് തുല്യനീതിയല്ല. കൊവിഡ് പ്രതിരോധത്തിന് മുന്നിൽ നിൽക്കേണ്ടത് സംസ്ഥാനങ്ങളാണ് കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിച്ചതുമാണ്.

ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തത് വിശ്വാസികളെ മാനിസകമായി വേ​ദനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ മഹാമാരിയെ നിയന്ത്രിക്കാൻ ഇത്തരം നിയന്ത്രണം ആവശ്യമാണ്. ഇക്കാര്യത്തിൽ വിശ്വാസികളും മതമേലധ്യക്ഷൻമാരും വലിയ സഹകരണമാണ് കാണിച്ചത്. റമദാനിൽ പോലും പള്ളികളിൽ ആരാധന നടത്താനാവാത്ത സാഹചര്യമാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഈദുൽ ഫിത്തർ വരികയാണ്. വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ പെരുന്നാൾ വരാം. പെരുന്നാൾ ആഘോഷത്തിൻ്റെ പ്രധാന ചടങ്ങാണ് പെരുന്നാൾ നമസ്കാരം.

മുസ്ലീം ആത്മീയ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പെരുന്നാൾ നിസ്ക്കാരം വീട്ടിൽ തന്നെ നടത്താൻ തീരുമാനിച്ചു. സക്കാത്ത് അർഹതപ്പെട്ടവരുടെ വീട്ടിൽ എത്തിക്കും. കൂട്ടായ പ്രാർത്ഥന ഒഴിവാക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണ് എന്നിട്ടും സമൂഹത്തിൻ്റെ ഭാവിയെ കരുതി ഇങ്ങനെയൊരു തീരുമാനമെടുത്ത വിശ്വാസികളേയും ആത്മീയനേതാക്കളേയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

മെയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തും. ആവശ്യമായ ​ഗതാ​ഗത സൗകര്യം സ്കൂൾ ബസ് അടക്കം ഒരുക്കി ഉറപ്പാക്കും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് കാര്യറുകളുടെ വാഹനനികുതി പൂ‍ർണമായും ഒഴിവാക്കി മിനിമം യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കും. ഇങ്ങനെ വരുന്നത് ബസിൽ യാത്ര ചെയ്യുമ്പോൾ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളിൽ സർവ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങൾക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും.

സംസ്ഥാന ഇളവുകളുടെ പട്ടിക താഴെ.

ജില്ലയ്ക്ക് അകത്ത് ജലഗാതഗതം ഉൾപ്പെടെയുളള പൊതുഗതാഗതം അനുവദനീയം. 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. യാത്രക്കാർ നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കില്ല

കണ്ടെയ്ൻമെന്റ് സോൺ ഒഴികെ, ജില്ലയ്ക്കുളളിൽ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് യാതൊരു തടസ്സമില്ല

അന്തർ ജില്ലകളിലേക്ക് പൊതുഗതാഗതം ഉണ്ടാവില്ല. മറ്റു യാത്രകളാവാം. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയുളള യാത്രകൾക്ക് യാത്രാപാസ് വേണ്ട, തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതിയാൽ മതി

കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർ എന്നിവർക്ക് ഈ സമയപരിധി ബാധകമല്ല

ഇലക്ട്രീഷ്യന്മാർ, മറ്റു ടെക്നീഷ്യന്മാർ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം

മറ്റു ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നോ ജില്ലാ കലക്ടറിൽനിന്നോ അനുമതി നേടിയിരിക്കണം. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല

ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെയുളള ജില്ലകളിൽ യാത്ര ചെയ്യുന്നവർ ജില്ലാ കലക്ടറിൽനിന്നോ പൊലീസ് മേധാവിയിൽനിന്നോ പ്രത്യേക പാസ് വാങ്ങണം

ലോക്ക്ഡൗൺമൂലം ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, ബന്ധുക്കൾ ഇവരെ കൂട്ടിക്കൊണ്ടു വരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും തൊഴിലിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും അനുമതി നൽകും

മറ്റു അടിയന്തര ആവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തർ ജില്ലാ യാത്ര അനുവദിക്കും

സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുളള നാലു ചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കിൽ മൂന്നുപേർക്ക് യാത്ര ചെയ്യാം

ഓട്ടോകളിൽ ഡ്രൈവർക്കു പുറമേ ഒരാൾക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കിൽ മൂന്നുപേർ, ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗം ആണെങ്കിൽ പിൻസീറ്റിൽ യാത്ര അനുവദിക്കും

ആരോഗ്യ കാര്യങ്ങൾ അടക്കമുളള അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് അനുവദിക്കും

കണ്ടെയ്ൻമെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുളള യാത്ര അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരേണ്ട സ്ഥലത്ത് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം

65 വയസ്സിനു മുകളിൽ പ്രായമുളളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുളള കുട്ടികൾ അടിയന്തര ചികിത്സ ആവശ്യങ്ങൾക്കു പുറമേ വീട്ടിൽനിന്നും പുറത്തിറങ്ങരുത്

വാണിജ്യ സ്ഥാപനങ്ങളും, മാളുകൾ ഒഴികെയുളള വ്യാപാര സ്ഥാപനങ്ങളും തുറക്കാം. ഷോപ്പിങ് കോംപ്ലക്സുകളിൽ ആകെയുളള കടകളുടെ 50 ശതമാനം തുറക്കാം

എസി ഒഴിവാക്കി ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഹെയർ കട്ടിങ്, ഹെയർ ഡ്രെസിങ്, ഷോവിങ് ജോലികൾക്ക് മാത്രമായി തുറക്കാം. ഒരു സമയം രണ്ടുപേരിൽ കൂടുതൽ കാത്തുനിൽക്കാൻ പാടില്ല
റസ്റ്ററന്റുകളിൽ ടേക്ക്എവേ കൗണ്ടറുകളിലെ ഭക്ഷണ വിതരണം രാത്രി 9 വരെ. ഓൺലൈൻ ഡോർ ഡെലിവറി രാത്രി 10 വരെ.

ഹോട്ടലുകളിൽനിന്ന് രാത്രി 10 മണിവരെ ഭക്ഷണം പാഴ്സലായി വാങ്ങാം

ബിവറേജസ് ഔട്ട്‌ലെറ്റുകൾ പാഴ്സൽ സർവീസിനായി തുറക്കാം. ബാറുകളിൽ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും നിബന്ധനകൾ ബാധകമാണ്. ക്ലബുകളിൽ ഒരു സമയത്ത് 5 ലധികം ആളുകൾ ഇല്ലെന്ന് ഉറപ്പു വരുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെംബർമാർക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. മെംബർമാർ അല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല

കളളു ഷാപ്പുകളിൽ നിലവിലുളള നിബന്ധനകൾക്ക് വിധേയമായി കളളും ആഹാരവും വിതരണം ചെയ്യാം

സർക്കാർ ഓഫീസുകളിൽ എല്ലാ വിഭാഗത്തിലും 50 ശതമാനം ജീവനക്കാർ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഓഫീസിലെത്തണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി ദിനമായിരിക്കും

തൊട്ടടുത്തുളള ജില്ലകളിലേക്ക് സർക്കാർ ജീവനക്കാർ ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം.

ലോക്ക്ഡൗണിനുശേഷം ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. യാത്ര ചെയ്യാൻ കഴിയാത്തവർ അതത് ജില്ലാ കലക്ടറുടെ മുൻപിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ കലക്ടർ കോവിഡ്- 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കലക്ടറേറ്റിലോ അവരുടെ സേവനം വിനിയോഗിക്കണം

പരീക്ഷാ നടത്തിപ്പിനായുളള മുന്നൊരുക്കൾക്കായി സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല
കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുക

വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകൾ മാത്രം, അനുബന്ധ ചടങ്ങുകളിൽ പരമാവധി 10 പേർ. മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം

ഇനിയൊരു ഉത്തരവു വരുന്നവരെ ഞായറാഴ്ച പൂർണമായും ലോക്ക്ഡൗൺ ആയിരിക്കും

ആരാധനയുടെ ഭാഗമായി കർമ്മങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി
പ്രഭാത നടത്തം, സൈക്ലിങ് ഇവ അനുവദിക്കും

ഞായറാഴ്ച അടിയന്തര ഘട്ടങ്ങളിൽ ജില്ലാ അധികാരികളുടെയോ പൊലീസ് വകുപ്പിന്റെയോ പാസിന്റെ അടിസ്ഥാനത്തിൽ മാത്രമേ യാത്ര ചെയ്യാൻ പാടുളളൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.