1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്.

ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂർ ഏഴ്, തൃശ്ശൂർ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസർകോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.

അതിനിടെ സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ ധനവകുപ്പ് ശുപാർശ നൽകി. 20 ശതമാനം നിരക്ക് വർധനവിനാണ് ധനകാര്യ വകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ വർഷവും നിരക്കിൽ വർധനവ് വേണമെന്ന മറ്റൊരാവശ്യവും ഉന്നയിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വർധനവ് വർഷം തോറും വേണമെന്നാണ് ആവശ്യം. നിലവിൽ 1000 ലിററർ വെള്ളത്തിന് നാല് രൂപയാണ് വാട്ടർ അതോററ്റി ഈടാക്കുന്നത്. 20 കോടിയിലധികം രൂപയാണ് ജലവിതരണ വകുപ്പിന് പ്രതിമാസ നഷ്ടം.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളത്തിൽ നിന്ന്…

കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ.

ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 101 ഹോട്ട്സ്പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്സ്പോട്ടുകൾ പുതിയത്.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലുകളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാർ നിരീക്ഷണത്തിലാണ്.മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികൾ നേരിടാൻ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാൻ ജില്ലകളിൽ ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തു.

രോഗം വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്കയുണ്ടാകേണ്ട. ലോക്ക്ഡൗണിൽ ഇളവ് വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതിൽ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസൊലേഷൻ കിടക്കകൾ സജ്ജം. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളിൽ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളും ഉണ്ട്.

സ്വകാര്യ മേഖലയിലെ 866 ആശുപത്രികളിൽ 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററും ഉണ്ട്. 851 കൊവിഡ് കെയർ സെന്ററുകളുണ്ട്. ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമാണ്.

പ്രധാന ശ്രദ്ധ രോഗം പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഐസിഎംആർ നിഷ്കർഷിച്ച വിധത്തിൽ എല്ലാവരെയും പരിശോധിക്കുന്നു. ഇതിന് കൃത്യമായ പദ്ധതി തയ്യാറാക്കി. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവാകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. രാജ്യത്തിന്‍റേത് അഞ്ച് ശതമാനമാണ്.

കൊറിയയിലേത് പോലെ രണ്ട് ശതമാനത്തിൽ താഴെയാകാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. സംസ്ഥാനത്തെ സിഎഫ്ആർ 0.5 ശതമാനമാണ്. ഇതും ടിപിആറും ഉയർന്നതാവുന്നതിന്റെ അർത്ഥം ആവശ്യത്തിന് പരിശോധനയില്ലെന്നാണ്. ഇവിടെ നേർവിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കാര്യക്ഷമമായ കോണ്ടാക്ട് ഫ്രേസിങും നേട്ടത്തിന് ആധാരം. എല്ലായിനത്തിലുമായി ഇതുവരെ 80091 ടെസ്റ്റുകൾ നടത്തി.

പത്ത് ലക്ഷത്തിൽ 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തിൽ 71 ടെസ്റ്റ് നടത്തുമ്പോൾ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23 ന് ഒന്നാണ് തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിന്റെ ടെസ്റ്റിന്റെ തോത്. 133249 പ്രവാസി മലയാളികൾ ഇതുവരെ തിരിച്ചെത്തി. ഇതിൽ 73421 പേർ റെഡ് സോണുകളിൽ നിന്ന്.

സംസ്ഥാനങ്ങളിൽ നിന്ന് 116775 പേരും വിദേശത്ത് നിന്നുള്ള 16474 പേരുമാണ് തിരിച്ചെത്തിയത്. കൊവിഡ് ആദ്യ കേസ് വന്ന് നൂറ് ദിവസം പിന്നിട്ടപ്പോൾ നാം കൊവിഡ് കർവ് ഫ്ലാറ്റൺ ചെയ്തു. അന്ന് 16 കേസായിരുന്നു. ഇന്നത് 577 ആണ്. ഇന്നലെ 84 കേസുണ്ടായതിൽ സമ്പർക്കത്തിലൂടെ വന്നത് അഞ്ച് പേർക്കാണ്. ഈയാഴ്ചത്തെ കണക്കെടുത്താൽ ഞായറാഴ്ച 53 കേസിൽ അഞ്ചായിരുന്നു സമ്പർക്കം 49 ൽ ആറ്, 67 ൽ ഏഴ്, 40 ൽ മൂന്ന് എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളിലെ കണക്ക്. ഈയാഴ്ച 355 ൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മെയ് 10 മുതൽ 27 വരെ 289 പുതിയ കേസിൽ 38 സമ്പർക്കം. മെയ് പത്ത് മുതൽ ആകെ 644 കേസിൽ 65 ആണ് സമ്പർക്കം. 10.09 ശതമാനം. 577 ആക്ടീവ് കേസിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 47 പേർക്ക്.

മുൻഗണനാ വിഭാഗത്തിന് ഓഡ്മെന്റഡ് ടെസ്റ്റ് നടത്തി. ഏപ്രിൽ 26 ന് 3128 സാമ്പിളുകൾ പരിശോധിച്ചു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കും ഭക്ഷണ വിതരണത്തിന് പ്രവർത്തിക്കുന്നവരും സമൂഹ അടുക്കള ജീവനക്കാർ, പൊലീസ്, അങ്കൺവാടി ജീവനക്കാർ, മാധ്യമപ്രവർത്തകർ, റേഷൻ കട ജീവനക്കാർ, പഴം പച്ചക്കറി കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ഇടത്താവളങ്ങളിലെ കച്ചവടക്കാർ, അതിഥി തൊഴിലാളികൾ, രോഗലക്ഷണം ഇല്ലാത്ത പ്രവാസികൾ തുടങ്ങിയവരുടെ സാമ്പിളുകൾ പരിശോധിച്ചു.

നാല് പേർക്കാണ് സെന്റിനൽ സർവെയ്ലൻസിൽ രോഗം കണ്ടെത്തി. ഓഗ്മെന്റഡ് പരിശോധനയിൽ നാല് പേർക്കും തിരിച്ചെത്തിയ പ്രവാസികളിൽ 29 പേർക്ക് പൂൾഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല.

കേരളത്തിൽ 28 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേറ്റു. രോഗി പരിചരണത്തിൽ ഏർപ്പെട്ടവരും പൊതുജനാരോഗ്യ പ്രവർത്തകരും ഉണ്ട്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാർഗനിർദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിലെ പ്രവർത്തന മികവുമാണ് രോഗലക്ഷണം ഇല്ലാത്ത രോഗികളെ കണ്ടെത്താനടക്കം സഹായിച്ചത്. സമ്പർക്ക രോഗ വ്യാപനം വർധിച്ചാൽ നിയന്ത്രണങ്ങൾ മതിയാകാതെ വരും.

കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ രോഗം. സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേർക്കാണെങ്കിൽ കണ്ണൂരിൽ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസിൽ 19 എണ്ണം സമ്പർക്കത്തിലൂടെ വന്നത്. കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരും. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകും. രോഗ വ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ആലോചിക്കും.

കേരളത്തിൽ 2019 ജനുവരി ഒന്ന് മുതൽ മെയ് 15 വരെ 93717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതേ കാലയളവിൽ 73155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനർത്ഥം മരണസംഖ്യയിൽ കുറവുണ്ടായി. ഈ ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. സാമൂഹിക വ്യാപനം ഉണ്ടെങ്കിൽ ഇതാവില്ല സ്ഥിതി. ജനുവരി മുതൽ ഇതുവരെ പനി, ശ്വാസകോശ അണുബാധ ഐസിയു രോഗികളുടെ എണ്ണം താരതമ്യം ചെയ്തു. മെഡിക്കൽ ബോർഡ് ശാസ്ത്രീയ വിശകലനം നടത്തി. 2018 നെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കുറഞ്ഞു. ന്യൂമോണി, ശ്വാസതടസം എന്നിവയും കുറഞ്ഞു.

പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രാധാന്യം കൂടുതലാണ്. ഡങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഡങ്കിപ്പനി ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് പരത്തുക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകൾ പടരുക.

ഇടയ്ക്കിടെ വീട്ടിലും പരിസരത്തും ഡ്രൈ ഡേ ആചരിക്കണം. ടെറസ്, പൂച്ചെട്ടി, ടയറുകൾ, കുപ്പികൾ തുടങ്ങിയവയിലെ വെള്ളം നീക്കണം. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമിഴ്ത്തി വെക്കണം. വാതിലുകളും ജനലുകളും വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെ ഇത് ചെയ്യണം. വീട്ടിൽ കഴിയുന്നവർ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കണം. കൊതുകുവല ഉപയോഗിക്കണം. ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും നടത്തുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തുന്നവരുടെ വീട്ടിൽ നടത്തണം

കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകൾ, പന്നി ഫാമുകളെല്ലാം വൃത്തിയായി സൂക്ഷിക്കണം. പരിപാലിക്കുന്നവർ ഗൺ ബൂട്ടുകളും കൈയ്യുറയും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാലുടൻ വയലിൽ മേയാൻ വിടരുത്. തെരുവുനായകളെ അലഞ്ഞുതിരിയാൻ അനുവദിക്കരുത്.

പനി പ്രധാന ലക്ഷണമായ രോഗങ്ങളുടെ പട്ടികയിൽ കൊവിഡും ഉൾപ്പെടുത്തും. ഫീവർ പ്രോട്ടോക്കോൾ പുതുക്കും. പനിബാധിതരെ ആശുപത്രിയിൽ പ്രത്യേകം ഇരുത്തും. പ്രവേശന കവാടത്തിൽ വേർതിരിക്കും. സുരക്ഷാ സംവിധാനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നു. നിരീക്ഷണത്തിലുള്ളവർ കറങ്ങിനടക്കുന്നു. രണ്ടും തടയാൻ നിർദ്ദേശം നൽകും.

റേഷൻ വാങ്ങുമ്പോൾ പഞ്ചിങ് ഒഴിവാക്കേണ്ടതുണ്ട്. ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമാണ്. ഇതിന്റെ ഭാഗമായാണ് ഗുണമേന്മയുള്ള ഇന്റർനെറ്റിന് കെ ഫോൺ പദ്ധതി ആഴിഷ്കരിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടിയാണ് ചെലവ്. കേന്ദ്രത്തിന്റെ കീഴിലെ രണ്ട് പ്രധാന കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യം രൂപീകരിച്ചു. ബിഇഎൽ, റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഎൽടി,. എൽഎസ്ടിഎസ് എന്നിവയും അംഗങ്ങൾ. ഈ കമ്പനികളുടെ മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ പുരോഗതി വിലയിരുത്തി. രണ്ട് മാസം പ്രവർത്തി മുടങ്ങിയിരുന്നു. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡർ എംവി ഗൗതം ഉറപ്പു നൽകി. മറ്റ് പങ്കാളികളും യോജിച്ചു.

കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് നൽകും. വിദ്യാലയങ്ങളിലും ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും ഈ നെറ്റ്‌വർക്കിലൂടെ കണക്ഷൻ കിട്ടും. വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോൺ ഉത്തേജനമാകും. വ്യവസായ വളർച്ച നേടാനാവും. കൺസോർഷ്യത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഐടി വകുപ്പ് പദ്ധതി പുരോഗതി തുടർച്ചയായി വിലയിരുത്തുന്നു. കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകും ഇവിടെ നിക്ഷേപം നടത്താനും കൺസോർഷ്യത്തിലെ അംഗങ്ങലോട് ആവശ്യപ്പെട്ടു.

വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോൺ ഉത്തേജനമാകും. വ്യവസായ വളർച്ച നേടാനാവും. കൺസോർഷ്യത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഐടി വകുപ്പ് പദ്ധതി പുരോഗതി തുടർച്ചയായി വിലയിരുത്തുന്നു. കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകും ഇവിടെ നിക്ഷേപം നടത്താനും കൺസോർഷ്യത്തിലെ അംഗങ്ങലോട് ആവശ്യപ്പെട്ടു.

കൊവിഡിന് ശേഷമുള്ള ലോകത്തിൽ ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും വേഗത്തിൽ വർധിക്കും. പല മേഖലകളിൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കും. കൊവിഡിന് ശേഷം കേരളത്തെ ലോകത്തെ പ്രധാന വ്യവസായ വിദ്യാഭ്യാസ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കെ ഫോൺ വലിയ പിന്തുണയായിരിക്കും. കേരള സ്റ്റേറ്റ് ഐടിഐ കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ ഫോൺ നടപ്പാക്കുന്നത്. കെഎസ്ഇബി ലൈനിലൂടെ ഒപ്ടിക്കൽ കേബിൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

കിസാൻ ക്രഡിറ്റ് കാർഡില്ലാത്തവരുടെ കാർഷിക വായ്പാ തിരിച്ചടവിന് സമയം നീട്ടിനൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. മെയ് 30 വരെയാണ് കാലാവധി നീട്ടിയത്. സ്വർണ്ണം പണയം വച്ചും മറ്റും വായ്പയെടുത്ത ധാരാളം പേർ ഇത് മൂലം കൂടിയ പലിശ നൽകേണ്ടി വരും. അതിനാലാണ് ആഗസ്റ്റ് 31 വരെ സമയം ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.