1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്ന് 86 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേർക്ക് ഭേദമാവുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസി(77)നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവീസ്. ദൂര ജില്ലകളിലേക്ക് സർവീസുകൾ ഇല്ല.

യാത്രക്കാർക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ബസിലെ മുഴുവൻ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിച്ച നടപടി റദ്ദാകുന്നതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ബസ് ചാർജ് വർധന പരിഗണനയിലാണെന്ന റിപ്പോർട്ടാണ് നിലവിൽ പുറത്ത് വരുന്നത്.

1037 ഫാസ്റ്റ് പാസഞ്ചർ അയൽ ജില്ലകളിലേക്ക് ഓടും. ബസിൽ യാത്രക്കാരെ നിർത്തി കൊണ്ട് യാത്ര ചെയ്യിക്കില്ല. രാവിലെ 5 മുതൽ രാത്രി 9 വരെ ബസ് സർവീസ്. യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല.

കൊച്ചിയിലേക്ക് ജൂണ്‍ 5 മുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍

ജൂണ്‍ അഞ്ചു മുതല്‍ ഈജിപ്തിലെ കെയ്റൊ മുതല്‍ ഫിലിപ്പൈന്‍സിലെ സെബു വരെയുള്ള നഗരങ്ങളില്‍ നിന്ന് നിന്ന് പ്രവാസികളുമായി കൊച്ചിയില്‍ വിമാനങ്ങളെത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ജൂണ്‍ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും.

വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16 നും യുക്രൈനിലെ കീവില്‍ നിന്ന് 19 നും ലണ്ടനില്‍ നിന്ന് 22 നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23 നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ട നിന്ന് എയര്‍ മാള്‍ട്ട ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.

ചൊവ്വാഴ്ച 540 പേര്‍ കൊച്ചിയിലെത്തുന്നുണ്ട്. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച ബഹ് റിന്‍, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളെത്തും. ബുധനാഴ്ച 26 ആഭ്യന്തര സര്‍വീസുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.