സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതോടെ വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു. മലപ്പുറം ജില്ലയിലെ തന്നെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 43,901 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയില്‍വേ വഴി 16,540 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 20,769 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 19,597 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്തേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ എത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആന്റി ബോഡി ടെസ്റ്റിന് ഒരുങ്ങുകയാണ് കേരളം.
കോവിഡ് അവലോകന യോഗത്തിന് ശേഷം ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്ത വൈറസ് വാഹകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ഉപയോഗിക്കുന്നത്.
ഒരാഴ്ച 15000 വരെ ടെസ്റ്റുകൾ നടത്തും. സമൂഹവ്യാപനം ഉണ്ടോയെന്ന് നിരീക്ഷിക്കാൻ കൂടി വേണ്ടിയാണിത്. പരിശോധന ഫലം പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും. രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്.
സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാനുള്ള പരിശോധനക്ക് എച്ച്എൽഎല്ലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല