സ്വന്തം ലേഖകൻ: അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ദ ന്യൂയോര്‍ക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്.
ഇത് ഒരു പട്ടികയിലെ വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കണക്കുകൂട്ടാനാകാത്ത നഷ്ടമെന്നാണ് കോവിഡിനെ തുടര്‍ന്നുള്ള ദുരന്തത്തെ പത്രം വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികളുടേയും പേരും വയസും വ്യക്തിഗത വിവരങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉള്‍പേജിലേക്കും ആയിരം പേരുടെ പട്ടിക നീളുന്നുണ്ട്. ടൈംസ് റിപ്പോര്‍ട്ടര്‍ ഡാന്‍ ബാറിയുടെ ലേഖനവും ഇതുമായി ബന്ധപ്പെട്ട് ചേര്‍ത്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് ഗ്രാഫിക്‌സ് ഡെസ്‌കിലെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണെ ലാന്റനാണ് ഈ ആശയത്തിന് പിന്നില്‍. കോവിഡ് മരണസംഖ്യ ഒരു ലക്ഷം എത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം ചര്‍ച്ചക്കെത്തിയത്. പ്രതീകാത്മകമായി ഏതെങ്കിലും ചിത്രങ്ങളോ ചിഹ്നങ്ങളോ മറ്റു ഗ്രാഫിക്‌സോ ചെയ്താല്‍ അത് ജനങ്ങളുമായി ഇത്രമേല്‍ സംവദിക്കില്ലെന്ന ബോധ്യത്തിലാണ് സിമോണ്‍ ലാന്റണ്‍ ഒന്നാം പേജ് തന്നെ ചരമക്കോളമാക്കുന്ന പദ്ധതി അവതരിപ്പിച്ചത്.
അമേരിക്കയില്‍ പലയിടത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങല്‍ ഗവേഷണ വിഭാഗം തെരഞ്ഞെടുത്ത് നല്‍കി. പലമേഖലകളിലും തൊഴിലെടുക്കുന്ന സാധാരണക്കാരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിറ്റര്‍മാരുടെ സംഘവും മൂന്ന് ബിരുദ വിദ്യാര്‍ഥികളും ചേര്‍ന്നാണ് 1000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല