സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾ കൊറോണ വൈറസ് വ്യാപന പ്രതിസന്ധി അവസാനിച്ചതിന് ശേഷം തിരിച്ചെത്തിയാൽ മതിയെന്നു സൗദി. അതുവരെ എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നു സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു.
നിലവിൽ രാജ്യത്തിന് പുറത്തുള്ളവരും എക്സിറ്റ്, റീ-എൻട്രി വീസകൾ അവധി തീർന്നവരുമായ നിരവധി പ്രവാസികളിൽ നിന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ജവസാത്ത് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച ശേഷം രാജ്യത്തേക്ക് മടങ്ങാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാം. അതുവരെ സാധുതയുള്ള റി-എൻട്രിയിൽ ഉള്ളവരും കാത്തുനിൽക്കണമെന്ന് ജവാസാത്ത് ആവർത്തിച്ചു. ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളോ നിർദേശങ്ങളോ ഉണ്ടായാൽ അവ ഔദ്യോഗിക മാർഗങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ, മുഖീം ഓൺലൈൻ പോർട്ടലുകളിലൂടെ പാസ്പോർട്ട് വിഭാഗം തങ്ങളുടെ ഇ-സേവനങ്ങൾ തുടരുകയാണെന്നും സന്ദേശങ്ങൾക്കും അഭ്യർഥനകൾക്കുമുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് ഇഖാമയുള്ള നൂറുകണക്കിന് പേർ പുറത്ത് കുടുങ്ങികിടക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇവർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല