സ്വന്തം ലേഖകൻ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്.
തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക.
എന്നാല്‍ അതിതീവ്ര ബാധിതമായ 12 ജില്ലകളിലേക്ക് പോകുന്നതിന് പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗര പ്രദേശങ്ങളിലേത് ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന ഇളവും നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയത്. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല