സ്വന്തം ലേഖകൻ: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി.
ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഡബ്ല്യു.എച്ച്.ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. അതേ സമയം മിനിറ്റുകള്‍ക്കകം താന്‍ അത് ചെയ്യുമെന്ന് പറഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഫണ്ടിങ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കും. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല’ യുഎസ് പ്രസിഡന്റ് പറഞ്ഞു.
ട്വിറ്ററിലൂടെയും ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തി. ‘അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈനകേന്ദ്രീകൃതമാണ്. ഞങ്ങള്‍ക്ക് അത് ഒരു നല്ലരൂപം നല്‍കും. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്..?’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയേയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മരുന്ന് കയറ്റുമതി നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രതികാര നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല