സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കൊവിഡ് കാലത്ത് കുറയ്ക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് പുതിയ നിയമ വകുപ്പ്(279) അനുവാദം നൽകുന്നുണ്ട്.
എങ്കിലും ഇരു കൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തണം. എത്ര ശതമാനം, എത്ര കാലത്തേക്ക് എന്നിവയെല്ലാം ചർച്ചയിലൂടെ തീരുമാനിക്കാം. ഇതു തൊഴിൽ കരാറിൽ കൂട്ടിച്ചേർത്താൽ മതിയാകും. ഇതിന്റെ കാലാവധി ദീർഘിപ്പിക്കണമെങ്കിലും തൊഴിൽ കരാറിൽ കൂട്ടിച്ചേർത്താൽ മതിയാകും. അവധിയിൽ പോകാൻ പറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു തീരുമാനിക്കണം.
എന്നാൽ ബോണസ്, ഗ്രാറ്റുവിറ്റി തുടങ്ങിയവയുടെ കാര്യത്തിൽ വ്യക്തമായ നിർദേശം പുതിയതായി നൽകിയിട്ടില്ലാത്തതിനാൽ യുഎഇ തൊഴിൽ നിയമം അനുസരിച്ചു തന്നെയാവും ഇക്കാര്യങ്ങൾ നിയന്ത്രിക്കപ്പെടുകയെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ കരാറിലെ അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. ബോണസ്, കമ്മിഷൻ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും നൽകാൻ തൊഴിൽ ഉടമ ബാധ്യസ്ഥനാണ്.
കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന വ്യവസായങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ പുതിയതായി 279-ാം വകുപ്പ് കൊണ്ടു വന്നത്. അതുകൊണ്ടു തന്നെ തൊഴിലുടമയുമായി നല്ല ബന്ധം സൂക്ഷിച്ച് ചർച്ചയിലൂടെ പ്രശ്നപരിഹാരമാണ് നല്ലത്. തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽപ് ലൈനുമായും ബന്ധപ്പെടാം: 800-60.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല