സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 12 വയസുള്ള കുട്ടിയടക്കം 282 കൊവിഡ് മരണങ്ങൾ കൂടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 36,675 ആയി. നേരത്തെ കൊറോണ വൈറസ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞ പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിക്ക് പതിനഞ്ചു വയസ്സായിരുന്നു.
ആറാഴ്ച പ്രായമുള്ള കുഞ്ഞാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ച് ഏറ്റവും പ്രായം കുറഞ്ഞ രോഗി. ഇന്നത്തെ മരണങ്ങളിൽ പകുതിയിൽ താഴെ (157) ആശുപത്രികളിലാണ്, ബാക്കി മരണങ്ങൾ കമ്മ്യൂണിറ്റിയിലും കെയർ ഹോമുകളിലും രജിസ്റ്റർ ചെയ്തവയാണ്. രാജ്യത്ത് വൈറസ് ഇപ്പോഴും വ്യാപകമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫ്രാൻസിൽനിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂൺ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിക്ക് അതേപടി തിരിച്ചടി നൽകിയിരിക്കുകയാണ് ഫ്രാൻസ്. ഫ്രാൻസിലെത്തുന്ന ബ്രിട്ടീഷുകാരും ജൂൺ എട്ടുമുതൽ 14 ദിവസം ക്വാറന്റീനിൽ പോകണം.
ബ്രിട്ടന്റെ ക്വാറന്റീൻ ചട്ടങ്ങളിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ഒഴിവാക്കിയതുപോലെ ഫ്രാൻസിനെയും ഒഴിവാക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറികൾക്കകം ഫ്രാൻസും അതേ നാണയത്തിൽ മറുപടി നൽകിയത്. ബ്രിട്ടന്റെ തീരുമാനത്തിൽ നിരാശയും ഖേദവും അറിയിച്ചുകൊണ്ടായിരുന്നു ഫ്രാൻസിന്റെ മറുപടി.
പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഒദ്യോഗിക വസതിയായ ഡൌണിംഹ് സ്ട്രീറ്റിലെ പത്താം നമ്പർ വീട്ടിൽനിന്നും ഇറങ്ങിയോടി വാർത്തകളിൽ ഇടംപിടിച്ച മുഖ്യ ഉപദേശകൾ ഡൊമിനിക് കമ്മിങ്ങ്സ് ലോക്ഡൗൺ നിബന്ധനകളിൽ ലംഘിച്ചതിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഐസൊലേഷനിലായിരിക്കെ ഭാര്യയെും കൂട്ടി ലണ്ടനിൽനിന്നും 260 മൈൽ യാത്രചെയ്ത് ഡറമിലെ മാതാപിതാക്കളുടെ അടുത്തെത്തി താമസിച്ചു എന്നാണ് കമ്മിങ്ങ്സിനെതിരായ ആരോപണം. ഇതിന്റെ പേരിൽ കമ്മിങ്ങ്സിന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഈ യാത്ര അനിവാര്യമായിരുന്നു എന്ന നിലപാടുമായി മുഖ്യ ഉപദേഷ്ടാവിനെ പിന്തുണയ്ക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല