സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ലോക്ക്ഡൗണിലായ ബ്രിട്ടൻ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈയാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം സൂചന നൽകി.
കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കും, അനിവാര്യമല്ലാത്ത ഷോപ്പുകൾ ഉടൻ വീണ്ടും തുറക്കാനും കുടുംബങ്ങൾക്ക് പരസ്പരം കാണുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി മാർച്ച് 23 ന് നടപ്പിലാക്കിയ കടുത്ത നടപടികൾ രണ്ടാഴ്ച മുമ്പ് ലഘൂകരിക്കപ്പെട്ടിരുന്നു. രണ്ട് മീറ്റർ സാമൂഹിക അകലം തുടരുന്നിടത്തോളം കാലം, കുടുംബങ്ങൾക്ക് പരസ്പരം വീടുകൾ സന്ദർശിക്കുന്നതിനുള്ള അവസരമൊരുങ്ങും.
“രോഗം പകരുന്നത് കുറച്ചുകൊണ്ടേയിരിക്കണം, ആർ 1 ന് താഴെയായി നിലനിർത്തണം, അതിനർത്ഥം നാമെല്ലാവരും അടിസ്ഥാന കാര്യങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്: കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം ഒറ്റപ്പെടുക, പരിശോധന നടത്തുക. ജാഗ്രത പാലിക്കുകയും വൈറസ് നിയന്ത്രിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്താൽ നമ്മൾ അതിനെ വേഗത്തിൽ മറികടക്കും,” ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
118 കൊറോണ വൈറസ് മരണങ്ങളാണ് ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയ 170 മരണം രേഖപ്പെടുത്തിയതിന് ശേഷം 30% ഇടിവാണ് ഇത്. ബ്രിട്ടനിലെ ആകെ രോഗികളുടെ എണ്ണം 259,559 ആയി. മരണം 36,793.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല