1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന മരണ നിരക്കിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ള മരണമടഞ്ഞത് 111 പേർ മാത്രം. കൊറോണ വൈറസ് പോസിറ്റീവ് പരിശോധന നടത്തിയതിന് ശേഷം 111 ബ്രിട്ടീഷുകാർ കൂടി മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

ബോറിസ് ജോൺസൺ മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത് എന്ന് വാദം അംഗീകരിച്ചാലും ഞായറാഴ്ചകളിലെയും തിങ്കളാഴ്ചകളിലെയും മരണ സംഖ്യ എല്ലായ്പ്പോഴും വളരെ കുറവാണെന്ന് വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.

സമൂഹ വ്യാപനം തടയാൻ രൂപകൽപ്പന ചെയ്ത കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ബ്രിട്ടീഷുകാർ തുടരുകയാണെങ്കിൽ, ലോക്ക്ഡൗൺ ലഘൂകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. ഇളവുകൾ കോവിഡ് കേസുകളിൽ വർദ്ധനവിന് കാരണമാകുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല.

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച മരിച്ചവരുടെ 39,045 ആയി ഉയർന്നു. ഇന്നലെ ഇത് 38,489 ആയിരുന്നു. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ട്. അതേസമയം ഇംഗ്ലണ്ടിലെ എൻ‌എച്ച്എസ് ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടരുകയും ചെയ്താൽ ആർ മൂല്യം ഒന്നിന് മുകളിലേക്ക് ഉയരാൻ സാധ്യതയില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹോനോക്ക് പറഞ്ഞു.

പ്രതിദിനം രണ്ടുലക്ഷത്തി ആറായിരം ടെസ്റ്റുകൾ നടത്താനുള്ള സംവിധാനം ഇപ്പോൾ ബ്രിട്ടണിലുണ്ട്. എന്നാൽ 128,437 പേരാണ് ഇന്നലെ ടെസ്റ്റിന് വിധേയരായത്. രോഗലക്ഷണങ്ങളുള്ള ആർക്കും ഇപ്പോൾ എൻഎച്ച്എസ് വെബ്സൈറ്റിലോ 119 എന്ന ഹെൽപ് ലൈൻ നമ്പരിലോ വിളിച്ച് ടെസ്റ്റിന് വിധേയരാകാം. രോഗം സംശയിക്കുന്നവരെല്ലാം ഇതിന് തയാറാകണമെന്നും മാറ്റ് ഹോനോക്ക് പ്രതിദിന വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ബ്രിട്ടനിൽ സ്കൂളുകൾ ഭാഗികമായി തുറന്ന ദിവസമായിരുന്നു ഇന്നലെ. റിസംപ്ഷൻ, ഒന്ന്, ആറ് ക്ലാസുകളായിരുന്നു തുറന്നത്. പല സ്കൂളുകളിലും പകുതിയിൽ താഴെ മാത്രമായിരുന്നു കുട്ടികൾ ഹാജരായത്. ചിലയിടത്ത് സ്കൂൾ തുറന്നതേയില്ല. അധ്യാപകരിലും രക്ഷിതാക്കളിലും നല്ലൊരു ഭാഗം ഇപ്പോഴും സർക്കാർ തീരുമാനത്തെ പരസ്യമായി എതിർക്കുകയാണ്. എന്നാൽ പത്താഴ്ചയായി അടഞ്ഞുകിടന്ന സ്കൂളിലേക്ക് സന്തോഷത്തോടെ എത്തിയവരും നിരവധിയായിരുന്നു.

ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ ചട്ടങ്ങളിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ആളുകൾ കണ്ടമാനം അടുത്ത് ഇടപഴകുന്നതിനെ നിരുൽസാഹപ്പെടുത്താൻ പുതിയൊരു നിയമം പാസാക്കിയിരിക്കുകയാണ് സർക്കാർ. സൗഹൃദം ആകാമെങ്കിലും മറ്റൊരു വീട്ടിൽ തങ്ങാനോ കൂടെ താമസിക്കുന്നവരുമായല്ലാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനോ പാടില്ല എന്നതാണിത്. പങ്കാളിയായാലും സുഹൃത്തായാലും ഈ നിയമം ലംഘിച്ചാൽ രണ്ടുപേരും അകത്താകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.